മലപ്പുറത്ത് നിലവിൽ 7 പേർക്ക് നിപ രോഗലക്ഷണങ്ങൾ; ഹൈ റിസ്‌ക് കാറ്റഗറിയിൽ ഉള്ളവർക്ക് പ്രതിരോധ മരുന്നു നൽകിയതായി മന്ത്രി

മലപ്പുറം: നിപ രോഗം ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 267 പേരാണുളളതെന്നും ഇതിൽ 37 സാമ്പിളുകൾ നെഗറ്റീവാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. മലപ്പുറത്ത് നിലവിൽ 7 പേർക്ക് നിപ രോഗലക്ഷണങ്ങളെന്നും മന്ത്രി വ്യക്തമാക്കി. ഉന്നതല യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്.

മറ്റുളളവരുടെ സാമ്പിളുകൾ ഉടൻ പരിശോധനക്ക് അയക്കും. നിപ ഇനി രണ്ടാമതൊരാൾക്കില്ലെന്ന് ഉറപ്പിക്കാനാണ് ജാഗ്രത പാലിക്കുന്നത്. ഹൈ റിസ്‌ക് കാറ്റഗറിയിൽ ഉള്ളവർക്ക് പ്രതിരോധ മരുന്നു നൽകി. വവ്വാലുകളുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് വിധേയമാക്കും. വീട്ടുവളപ്പിലെ പഴങ്ങൾ നിപ രോഗി ഭക്ഷിച്ചിട്ടുണ്ട്. അതിൽ നിന്നാണ് ഉറവിടം എന്നാണ് അനുമാനമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

എം പോക്സ് ബാധിച്ച രോഗിയുടെ നില തൃപ്തികരമാണെന്ന് പറഞ്ഞ മന്ത്രി 23 പേർ സമ്പർക്ക പട്ടികയിൽ ഉണ്ടെന്നും കൂട്ടിച്ചേർത്തു. രോഗി സഞ്ചരിച്ച വിമാനത്തിൽ ഒപ്പമുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 43 പേരാണ് ആ പട്ടികയിൽ ഉള്ളത്. രോഗിയ്ക്ക് പിടിപെട്ടത് ഏത് വകഭേദം ആണെന്ന് കണ്ടെത്താൻ പരിശോധന നടത്തുന്നുണ്ടെന്നും 2 ബി ആണെങ്കിൽ വ്യാപനം കുറവാണെന്നും വീണാ ജോർജ് പറഞ്ഞു. 1 ബിയ്ക്ക് വ്യാപനശേഷി വളരെ കൂടുതലാണ്. ആഫ്രിക്കയിൽ കണ്ടെത്തിയ വകഭേദം ഇതാണ്. ഏത് വകഭേദം ആണെന്നതിൽ ഇന്നോ നാളെ രാവിലെയോ റിസൾട്ട് ലഭിക്കും. എം പോക്സ് ഉറവിടം വിദേശത്ത് നിന്നാണ്. എം പോക്സ് രോഗിയുമായി ബന്ധപ്പെട്ട എല്ലാവരെയും കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. നിപയുടെയും എം പോക്സിൻറെയും കാര്യത്തിൽ ആശങ്ക വേണ്ടെന്നും മാസ്‌ക്ക് ധരിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും വീണാ ജോർജ് കൂട്ടിച്ചേർത്തു.