പേവിഷബാധ: ജാഗ്രതയും പ്രതിരോധവും വേണമെന്ന് മുന്നറിയിപ്പ്

ആലപ്പുഴ: പേവിഷബാധ അതീവ മാരക രോഗമായതിനാൽ അതിനെതിരെ പ്രതിരോധവും ജാഗ്രതയും പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗമായ പേവിഷബാധയുടെ പ്രധാന രോഗവാഹികൾ നായകളാണ്. തെരുവുനായകളിൽ നിന്നു മാത്രമല്ല വളർത്തുമൃഗങ്ങളിൽ നിന്നും പേവിഷബാധയുണ്ടാകാം. പൂച്ച, കുറുക്കൻ, അണ്ണാൻ, വവ്വാൽ തുടങ്ങിയവയും രോഗവാഹകരിൽ പെടുന്നു. രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീരിൽ കാണുന്ന പേവിഷബാധയുടെ വൈറസുകൾ മൃഗങ്ങളുടെ കടി, മാന്തൽ, പോറൽ എന്നിവയിലൂടെ ശരീരത്തിലെത്തി സുഷുമ്നനാഡിയേയും തലച്ചോറിനെയും ബാധിക്കുന്നു.

തലവേദന, ക്ഷീണം, നേരിയ പനി, കടിയേറ്റ ഭാഗത്ത് അനുഭവപ്പെടുന്ന വേദന, തരിപ്പ് എന്നിവയാണ് പ്രാരംഭ രോഗലക്ഷണങ്ങൾ. അതിനു ശേഷം വെളിച്ചം, വായു, വെള്ളം എന്നിവയോടുള്ള ഭയം പ്രത്യക്ഷമാകും. തൊണ്ടയിലെ പേശികൾക്കുണ്ടാകുന്ന അനിയന്ത്രിതമായ സങ്കോചം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. രോഗാണു ശരീരത്തിൽ പ്രവേശിച്ച് രോഗ ലക്ഷണങ്ങൾ പ്രകടമാവാൻ രണ്ട് മുതൽ മൂന്ന് മാസം വരെ എടുത്തേക്കാം. എന്നാൽ ചില സാഹചര്യങ്ങളിൽ ഇത് ഒരാഴ്ച മുതൽ ഒരു വർഷം വരെയാകാം

പ്രഥമ ശുശ്രൂഷ പ്രധാനം

സോപ്പും വെള്ളവും ഉപയോഗിച്ച് കടിയേറ്റ ഭാഗം 10-15 മിനിട്ട് നന്നായി കഴുകുക. പൈപ്പിൽ നിന്ന് വെള്ളം തുറന്ന് വിട്ട് കഴുകുന്നത് ഉത്തമം. പേവിഷബാധയുടെ അണുക്കളിൽ കൊഴുപ്പ് അധികമുണ്ട്. ഇങ്ങനെ സോപ്പുപയോഗിച്ച് കഴുകിയാൽ 70 ശതമാനം അണുക്കളും ഇല്ലാതാകുന്നു. കടിയേറ്റ ഭാഗത്ത് ഉപ്പ് മഞ്ഞൾ പോലെയുള്ള മറ്റുപദാർത്ഥങ്ങൾ ഒരു കാരണവശാലും പുരട്ടരുത്. കഴുകി വൃത്തിയാക്കിയ ശേഷം ബീറ്റാഡിൻ ലോഷൻ, അയഡിൻ സൊലൂഷൻ എന്നിങ്ങനെയുള്ള ഏതെങ്കിലും അണുനാശിനികൾ ലഭ്യമാണെങ്കിൽ അതുപയോഗിച്ചും മുറിവ് വൃത്തിയാക്കാം. മുറിവ് അമർത്തി കഴുകുകയോ കെട്ടി വയ്ക്കുകയോ ചെയ്യരുത്.

പ്രതിരോധം

രോഗവാഹകരായ വളർത്തു മൃഗങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത് രോഗ പ്രതിരോധത്തിൽ പ്രധാനമാണ്. വളർത്തു മൃഗങ്ങൾക്ക് മൂന്ന് മാസം പ്രായമായാൽ ആദ്യ കുത്തിവെപ്പ് എടുക്കാം പിന്നീട് ഓരോ വർഷ ഇടവേളയിൽ പ്രതിരോധ കുത്തിവെപ്പ് എടുക്കണം. പേവിഷബാധക്ക് ഫലപ്രദമായ ചികിത്സ ഇല്ലാത്തതിനാൽ കടിയോ മാന്തലോ, പോറലോ ഏറ്റാൽ കുത്തിവെപ്പ് എടുക്കേണ്ടത് അനിവാര്യമാണ്.

പേവിഷബാധയ്ക്കെതിരെ തൊലിപ്പുറത്ത് എടുക്കുന്ന കുത്തിവെപ്പ് (ഐ.ഡി.ആർ.വി.) ആണ് നൽകുന്നത്. 0, 3, 7, 28 ദിവസങ്ങളിൽ ആണ് കുത്തിവെപ്പ് എടുക്കേണ്ടത്. ഐ.ഡി.ആർ.വി. എല്ലാ സർക്കാർ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും . താലൂക്ക് , ജനറൽ, ജില്ലാ ആശുപത്രികളിലും സൗജന്യമായി ലഭ്യമാണ്. മുറിവിന്റെ സ്വഭാവമനുസരിച്ച് ഇമ്മ്യൂണോ ഗ്ലോബുലിൻ കുത്തിവെപ്പ് നൽകാറുണ്ട്. കടിയേറ്റ് എത്രയും വേഗം അല്ലെങ്കിൽ 24 മണിക്കൂറിനുള്ളിൽ ഇമ്മ്യൂണോ ഗ്ളോബുലിൻ എടുക്കണം. ഇമ്മ്യൂണോ ഗ്ളോബുലിൻ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആലപ്പുഴയിലും, ജനറൽ ആശുപത്രി ആലപ്പുഴയിലും മാവേലിക്കര ജില്ലാ ആശുപത്രിയിലും ലഭ്യമാണ്. യഥാസമയം കുത്തിവെപ്പ് എടുത്താൽ പേവിഷ ബാധ മൂലമുള്ള മരണം തടയാം. ഡോക്ടർ നിർദേശിക്കുന്ന ദിവസങ്ങളിൽ തന്നെ പ്രതിരോധ കുത്തിവെപ്പുകൾ നിർബന്ധമായും എടുക്കണം. ആദ്യ മൂന്ന് ഡോസുകൾ സമ്പർക്കം ഉണ്ടായി പത്ത് ദിവസത്തിനുള്ളിൽ തന്നെ പൂർത്തിയാക്കിയാൽ മാത്രമേ പൂർണ പ്രതിരോധശേഷി കൈവരികയുള്ളു.

പൂർണമായ വാക്സിൻ ഷെഡ്യൂൾ എടുത്ത ആളുകൾക്ക് വാക്സിൻ ഷെഡ്യൂൾ പൂർത്തിയായി മൂന്ന് മാസത്തിനുളളിലാണ് സമ്പർക്കം ഉണ്ടാകുന്നതെങ്കിൽ വാക്സിൻ വീണ്ടും എടുക്കേണ്ടതില്ല. മൂന്ന് മാസം കഴിഞ്ഞാണ് എങ്കിൽ രണ്ട് ഡോസ് വാക്സിൻ എടുക്കണം. വാക്സിൻ ഷെഡ്യൂൾ പൂർത്തീകരിച്ചവർക്ക് പിന്നീട് ഇമ്മ്യൂണോ ഗ്ളോബുലിൻ എടുക്കേണ്ട ആവശ്യമില്ല. ഹൈറിസ്‌ക് വിഭാഗത്തിൽപെട്ടവർ അതായത് പട്ടി, പൂച്ച ഇവയെ സ്ഥിരം കൈകാര്യം ചെയ്യുന്നവരും വന്യമൃഗങ്ങളുമായി ഇടപഴകുന്നവരും മുൻകൂട്ടി പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടതാണ്. ആദ്യ പ്രതിരോധ കുത്തിവെപ്പിന് ശേഷം ഏഴാം ദിവസവും ഇരുപത്തിയെട്ടാം ദിവസവും കുത്തിവെപ്പ് എടുക്കേണ്ടതാണ്.

എത്ര വിശ്വസ്തരായ പട്ടിയോ മറ്റേതെങ്കിലും മൃഗങ്ങളോ കടിച്ചാലും മുറിവ് സാരമുള്ളതല്ലെങ്കിൽ കൂടി നിസാരമായി കാണരുത്. നായ്ക്കൾ മനുഷ്യരുമായി വളരെ ഇണങ്ങി ജീവിക്കുമെങ്കിലും, അവയെ ഭയപ്പെടുത്തുകയോ, ദേഷ്യപ്പെടുത്തുകയോ ചെയ്താൽ കടിക്കാൻ സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് മൃഗങ്ങൾ ഭക്ഷണം കഴിക്കുക, കൂടിനുള്ളിൽ അടയ്ക്കപ്പെടുക, ഉറങ്ങുക, രോഗാവസ്ഥയിലാകുക, കുഞ്ഞുങ്ങളുടെ സംരക്ഷണത്തിൽ ഏർപ്പെട്ടിരിക്കുക എന്നീ സന്ദർഭങ്ങളിൽ ശല്യപ്പെടുത്തുന്നത് അക്രമണ സ്വഭാവം കൂട്ടാനിടയാകും. ഇത്തരം സന്ദർഭങ്ങളിൽ മൃഗങ്ങളിൽ നിന്നും സുരക്ഷിതമായഅകലം പാലിക്കുക. വളർത്തു മൃഗങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.

പൂച്ചകളിൽ നിന്നും മറ്റും കുട്ടികൾക്ക് മാന്തൽ ഏൽക്കാറുണ്ട്. പൂച്ചകളിൽ നിന്നും മുഖത്തൊക്കെ മാന്തൽ ഏൽക്കുന്നത് വളരെ അപകടകരമാണ്. പൂച്ചയുടെ ഒരു പ്രത്യകത അത് വായിലെ ഉമിനീർ ഉപയോഗിച്ച് നക്കിയാണ് ദേഹം വൃത്തിയാക്കുന്നത് ‘ എന്നു മാത്രമല്ല അതിനാൽ അതിന്റെ കൈകളിലും മറ്റും വൈറസിന്റെ സാന്നിദ്ധ്യം ഉണ്ടാവുകയും മാന്തലോ പോറലോ കടിക്കുകയോ വഴി രോഗ ബാധയുണ്ടാവുകയും ചെയ്യാം. ആയതിനാൽ കുട്ടികളെ ഇതിനെ കുറിച്ചു പറഞ്ഞു മനസ്സിലാക്കുകയും രക്ഷിതാക്കളോട് വിവരങ്ങൾ ഉടൻ പറയേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും വേണം. ഇക്കാര്യത്തിൽ രക്ഷിതാക്കളും അധ്യാപകരും ജാഗ്രത പുലർത്തണം. മൃഗങ്ങളെ പരിപാലിച്ച ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകേണ്ടതും മാന്തലോ പോറലോ മുറിവോ ഉണ്ടായാൽ ഉടൻ പ്രഥമ ശുശ്രൂഷ ചെയ്യേണ്ടതും, ഉടൻ തന്നെ ഡോക്ടറെ കണ്ട് കാറ്റഗറി നിർണ്ണയിച്ച ശേഷം കുത്തിവെയ്പ്പ് എടുക്കണം. കുത്തിവെപ്പ് എടുക്കുമ്പോൾ ലഭിക്കുന്ന രേഖകളോ വാക്സിൻ കാർഡോ സൂക്ഷിച്ചു വയ്ക്കണം.

വീട്ടിൽ വളർത്തുന്ന നായ, പൂച്ച എന്നിവയ്ക്ക് പേവിഷബാധക്കെതിരെ വാക്സിൻ നൽകിയിട്ടില്ലയെങ്കിൽ പൊതുജനാരോഗ്യനിയമം 2023 പ്രകാരം 2000 രൂപ വരെ പിഴ ഈടാക്കുന്ന കുറ്റകൃത്യമാണെന്ന്് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.