എല്ലാവർഷവും അവധി ആഘോഷിക്കുന്നതിനിടെ ജലാശയങ്ങളിൽ മനുഷ്യജീവൻ പൊലിയുന്നതോടെ കണ്ണീരിലാകുന്നത് നൂറുകണക്കിന് കുടുംബങ്ങളാണ്. അവധിക്കാലം ആഘോഷിക്കാനായി കുളങ്ങളിലും പുഴകളിലും ഇറങ്ങുന്നവരും അപകടത്തിൽ പെടുന്നവരെ രക്ഷിക്കാനായി യാതൊരു മുൻകരുതൽ സംവിധാനങ്ങളോ അവബോധമോ ഇല്ലാതെ എടുത്തുചാടുന്നവരുമാണ് പലപ്പോഴും മുങ്ങിത്താഴുന്നത്.
ജലാശയങ്ങളിലെ അപകടസാധ്യതകളെപ്പറ്റി കുട്ടികളെ പറഞ്ഞുമനസ്സിലാക്കുക. മുതിർന്നവരുടെ കൂടെയല്ലാതെ ഒരു കാരണവശാലും കുഞ്ഞുങ്ങൾ വെള്ളത്തിൽ ഇറങ്ങുന്നില്ലെന്ന് ഉറപ്പു വരുത്തണം. കുട്ടികളെ നീന്തൽ പരിശീലിപ്പിക്കുന്നതിന് പ്രൊഫഷണലുകളായ പരിശീലകർ ഉള്ള കേന്ദ്രങ്ങളിൽ മാത്രമേ അയയ്ക്കാവൂ. നീന്തൽ സ്വയം പഠിക്കാതിരിക്കുക. കൂട്ടുകാർക്കൊപ്പം മാത്രമായി കുട്ടികൾ കളിക്കാനോ കുളിക്കാനോ മീൻ പിടിക്കാനോ വെള്ളത്തിലും മറ്റും പോകുന്നില്ലെന്ന് ഉറപ്പാക്കണം. അപകടത്തിൽ പെട്ടയാളെ രക്ഷിക്കാനായി ഒരിക്കലും മുൻകരുതലുകൾ ഇല്ലാതെ എടുത്തുചാടരുത്. കയറോ കമ്പോ തുണിയോ അപകടത്തിൽ പെട്ടയാൾക്ക് എത്തിച്ചുനൽകണം. ലൈഫ് ബോയ് ഇല്ലാത്ത സാഹചര്യത്തിൽ ടയറിൻറെ ട്യൂബിൽ നീണ്ട കയറുകെട്ടി നൽകാവുന്നതാണ്.
സ്ത്രീകളും കുട്ടികളും വെള്ളത്തിലിറങ്ങുമ്പോൾ ധരിക്കുന്ന വസ്ത്രങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം. മുൻപരിചയമില്ലാത്ത തോടുകളിലും പുഴകളിലും കായലുകളിലും എടുത്തുചാടാതിരിക്കുക. ഒഴുക്ക്, ആഴം എന്നിവയും പാറയോ ചെളിയോ ഉണ്ടോ എന്നതും കൃത്യമായി മനസ്സിലാക്കിമാത്രമേ വെള്ളത്തിൽ ഇറങ്ങാവൂ. നീന്തൽ അറിയുന്ന കുട്ടികൾ ആയാൽ പോലും കുളങ്ങളിലോ പുഴയിലോ സ്വിമ്മിംഗ് പൂളിൽ തന്നെയാണെങ്കിലോ പോലും മുതിർന്നവരുടെ ശ്രദ്ധ ഉണ്ടാകേണ്ടതാണ്. പകൽ സമയങ്ങളിൽ മാത്രം നീന്താൻ പോകുക. രാത്രി സമയങ്ങളിലോ ജലാശയ പരിസരത്ത് ആളില്ലാത്ത സമയങ്ങളിലോ നീന്തരുത്. ഈ സമയങ്ങളിൽ ബീച്ചിൽ ഇറങ്ങുന്നതും ഒഴിവാക്കണം. ഹൃദ്രോഗം, അപസ്മാരം പോലുള്ള അസുഖങ്ങൾ ഉള്ളവർ നീന്തരുത്.

