ന്യൂഡൽഹി: ഭക്ഷ്യസുരക്ഷ സംബന്ധിച്ച ചട്ടങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രം. ഭക്ഷ്യോത്പന്നങ്ങൾക്ക് ഒന്നിലധികം സർട്ടിഫിക്കേഷനുകൾ ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സർട്ടിഫിക്കറ്റ് മാത്രം മതിയെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. പുതിയ ഭേദഗതികൾ നടപ്പിലായാൽ ഭക്ഷ്യോത്പന്നങ്ങൾക്ക്, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്, എജിമാർക് എന്നിവയിൽ നിന്നുള്ള സർട്ടിഫിക്കേഷനുകൾ ആവശ്യമായി വരില്ല. ഭക്ഷ്യസുരക്ഷയും ചട്ടങ്ങളും കാര്യക്ഷമമാക്കുന്നതിനുള്ള വിവിധ ഭേദഗതികൾക്ക് അംഗീകാരം നൽകിയെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്.
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ 43-ാമത് യോഗത്തിലായിരുന്നു ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. കേന്ദ്ര ആരോഗ്യ സെക്രട്ടറി അപൂർവ ചന്ദ്രയുടെ അധ്യക്ഷതയിലായിരുന്നു യോഗം ചേർന്നത്. ഒരു രാജ്യം, ഒരേ സാധനങ്ങൾ, ഒരു റെഗുലേറ്റർ എന്ന നയം സ്വീകരിക്കുന്നതിലൂടെ ബിസിനസ് എളുപ്പമാക്കാൻ ഈ നീക്കം സഹായിക്കും. ഭക്ഷ്യ സുരക്ഷ, സർട്ടിഫിക്കേഷനുള്ള മാനദണ്ഡം എന്നിവ സംബന്ധിച്ച വിവിധ ഭേദഗതികൾക്ക് യോഗത്തിൽ അംഗീകാരം ലഭിച്ചുവെന്നും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ വിശദമാക്കി.
ഭക്ഷ്യോത്പന്നങ്ങൾക്ക് എഫ്എസ്എസ്എഐ സർട്ടിഫിക്കേഷൻ മാത്രം നിർബന്ധമാക്കുന്നതോടെ, ഇതിനായി ഇനി വിവിധ റെഗുലേറ്റർമാരെ സമീപിക്കേണ്ടതില്ല.

