ഹൈക്കോടതി വിധിക്കെതിരേ ഗുരുവായൂർ ദേവസ്വം സുപ്രീംകോടതിയിൽ

ഗുരുവായൂർ:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ പത്തുകോടി രൂപ തിരിച്ചടയ്ക്കണമെന്ന ഹൈക്കോടതി വിധിക്കെതിരേ ഗുരുവായൂർ ദേവസ്വം സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു.ബി.ജെ.പി. നേതാവ് എ. നാഗേഷിന്റെ ഹർജിയിലായിരുന്നു, തുക തിരിച്ചടയ്ക്കാനുള്ള ഹൈക്കോടതി വിധി. ഹിന്ദു ഐക്യവേദിയും ക്ഷേത്രസംരക്ഷണസമിതിയും ദേവസ്വത്തിനെതിരേ ഹർജി നൽകിയിരുന്നു.

അതേസമയം ഇതിനെതിരെ മുതിർന്ന അഭിഭാഷകൻ ചെന്നൈയിലെ ആര്യാമസുന്ദരം മുഖേനയാണ് ഹർജി. 2018, 2020 വർഷങ്ങളിൽ അഞ്ചുകോടി രൂപ വീതമാണ് ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടച്ചത്. ഇത് നിയമവിരുദ്ധമാണെന്ന് ചില ഹൈന്ദവസംഘടനകൾ ആക്ഷേപമുന്നയിച്ചതോടെയാണ്‌ വിവാദം കത്തിയത്. .

ചോദ്യംചെയ്തുകൊണ്ട് സുപ്രീംകോടതിയിൽ ഹർജി നൽകാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചപ്പോൾ ക്ഷേത്രം ഊരാളനും സ്ഥിരാംഗവുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് മാത്രമാണ് എതിർത്തത്. ബാക്കി അംഗങ്ങളെല്ലാം എൽ.ഡി.എഫ്. കക്ഷിയിൽപ്പെട്ടവരായതിനാൽ തീരുമാനത്തോട് യോജിക്കുകയായിരുന്നു.

ദേവസ്വംതുക ഗുരുവായൂരപ്പന്റേതാണെന്നും ക്ഷേത്രസംബന്ധിയില്ലാത്തവയ്ക്ക് ആ പണം ചെലവഴിച്ചുകൂടായെന്നുമാണ്‌ ഹൈക്കോടതി വിധിയിൽ പറയുന്നത്. 1978-ൽ ആണ് ദേവസ്വം നിയമം പ്രാബല്യത്തിൽ വന്നത്. എന്നാൽ, ചില ദുരന്തങ്ങൾ വന്നുചേരുമ്പോൾ നിയമത്തിൽ മാത്രം അടയിരിക്കാതെ കാര്യങ്ങളെ വിശാലമായി കാണേണ്ടതുണ്ടെന്നാണ് ദേവസ്വം വിലയിരുത്തുന്നത്.

‘‘ഭഗവാൻ കൃഷ്ണൻ ആപദ്‌ബാന്ധവനാണ്. ആപത്തിൽപ്പെട്ടവരെ സഹായിക്കുകയെന്നതുതന്നെയാണ് കൃഷ്ണസങ്കല്പവും. മനുഷ്യരാശിയെ മുഴുവൻ നാശംവിതയ്ക്കുന്ന ദുരന്തമുണ്ടാകുമ്പോൾ സഹജീവികളെ സഹായിക്കുന്നത് മാനവസേവയായും കാണണം’’-ദേവസ്വം ഭരണസമിതിയംഗവും പ്രമുഖ അഭിഭാഷകനുമായ അഡ്വ. കെ.വി. മോഹനകൃഷ്ണൻ പറഞ്ഞു.