ദേശീയ പോഷകാഹാര വാരം (സെപ്റ്റംബർ 1-7)

protine week

ഒരു രാജ്യത്തിന്റെ വികസന നിലവാരം വിലയിരുത്തുന്നതിനുളള രണ്ട് പ്രധാന സൂചകങ്ങളാണ് കുട്ടികളിലെ പോഷകാഹാരക്കുറവും മുരടിപ്പും. സെപ്റ്റംബർ ഒന്നു മുതല്‍ ഏഴുവരെയാണ് ദേശീയ പോഷകാഹാര വാരമായി ആചരിക്കുന്നത്.അഞ്ചു വയസ്സില്‍ താഴെയുളള 45 ശതമാനം കുട്ടികളുടെയും മരണത്തിന് മൂല കാരണം പോഷകാഹാരക്കുറവാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ദാരിദ്ര്യവും ഭക്ഷണമില്ലായ്മയുമാണ് പോഷകാഹാരക്കുറവിന്റെ മുഖ്യ കാരണമെന്ന തെറ്റിദ്ധാരണ നിലനില്‍ക്കുന്നുണ്ട്. ക്ഷാമവും മറ്റു അടിയന്തിര സാഹചര്യങ്ങളിലുമൊഴികെ ദാരിദ്ര്യവും ഭക്ഷണമില്ലായ്മയും പോഷകാഹാരക്കുറവിന്റെ മുഖ്യ കാരണങ്ങളാകുന്നില്ലെന്ന് വിവിധ രാജ്യങ്ങളില്‍ നിന്നുളള കണക്കുകള്‍ സൂചിപ്പിക്കുന്നു. ആവശ്യത്തിന് ഭക്ഷണ ലഭ്യതയുണ്ടെങ്കിലും മുലയൂട്ടല്‍, പോഷകാഹാരം നല്‍കല്‍, കുഞ്ഞിനെ പരിപാലിക്കല്‍, എന്നിവയിലെ വീഴ്ച്ചകള്‍ ,ചികിത്സാസൗകര്യങ്ങള്‍ ലഭിക്കാതിരിക്കല്‍ ,ശുദ്ധജലം കിട്ടാത്ത അവസ്ഥ ,തുടങ്ങിയവയും പോഷകാഹാരക്കുറവിന് കാരണമാകുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. വേണ്ടത്ര ഭക്ഷ്യലഭ്യത ഉള്ള പ്രദേശങ്ങളിലും കുടുംബങ്ങളിലും വരെ പോഷകാഹാരക്കുവ് ഉണ്ടെന്ന് വിവിധ രാജ്യങ്ങളില്‍ നിന്നുളള കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ അഞ്ചു വയസ്സിനു താഴെയുളള കുട്ടികളില്‍ 26 ശതമാനം പേര്‍ക്കു വിളര്‍ച്ചയുമുണ്ട്. ഇതില്‍ സമ്പന്നരുടെ കുട്ടികളും ഉള്‍പ്പെടുന്നു.കേരളത്തിന്റെ കാര്യമെടുത്താല്‍ വെറും അട്ടപ്പാടിയിലും മററു പിന്നാക്ക മേഖലകളിലും മാത്രമല്ല പോഷകാഹാക്കുറവുളളത്. അഞ്ചുവയസ്സില്‍ താഴെയുളളവരില്‍ അഞ്ചില്‍ ഒരാള്‍ക്ക് പോഷകാഹാരക്കുറവുണ്ട്. ഇതില്‍ സമ്പന്നരുടയെും ദരിദ്രരുടെയും കുട്ടികള്‍ ഉള്‍പ്പെടുന്നു. സാമ്പത്തിക വികസനത്തിലൂടെയും ദാരിദ്ര്യം ഇല്ലാതാക്കുന്നതിലൂടെയും മാത്രമേ പോഷകാഹാരക്കുറവ് പരിഹരിക്കനാവൂ എന്നതാണ് മറ്റൊരു തെറ്റിദ്ധാരണ. സാമ്പത്തിക വികസനം പോഷകനിലവാരം മെച്ചപ്പെടുത്തുമെങ്കിലും മുലയൂട്ടല്‍,കുഞ്ഞുങ്ങളുടെ മികച്ച പരിപാലനം,ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ചികിത്സ ലഭ്യമാക്കല്‍ ,ശുദ്ധജലം, ശുചിത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതാണ് പോഷകാഹാരക്കുറവ് തടയുന്നതിനുളള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം.