അവതരണ രംഗത്ത് തന്റേതായൊരു ശൈലികൊണ്ട് ശ്രദ്ധേയായ വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാർ സിംഗറിലൂടെയായിരുന്നു രഞ്ജിനിയുടെ കരിയർ മാറിമറിഞ്ഞത്. മലയാളവും ഇംഗ്ലീഷും കലർന്ന സംസാര രീതിയാണ് രഞ്ജിനിയെ ശ്രദ്ധേയയാക്കിയത്. ഇപ്പോഴിതാ വീണ്ടും സ്റ്റാർ സിംഗർ വേദിയിൽ എത്തിയതിനെക്കുറിച്ച് പറയുകയാണ് രഞ്ജിനി. തന്റെ ജീവിതത്തിലെ കൂടുതൽ കാലവും താനൊരു അവതാരകയായിരുന്നു. ഒരു മൈക്രോഫോണുമായി ആങ്കറിംഗും പ്രസന്റേഷനും, ഹോസ്റ്റിംഗും, മോഡറേറ്റിങും ഒക്കെയായി നിങ്ങൾക്ക് ഞാൻ സുപരിചിതയാണ്. 15ാം വയസിലായിരുന്നു ഞാൻ ഇത് തുടങ്ങിയത്. 2007ലാണ് ഇതൊരു ഫുൾ ടൈം ജോബ് ആക്കിയത്. അന്നത്തെ പോലെ തന്നെ എക്സൈറ്റഡാണ് ഞാൻ ഇപ്പോഴുമെന്ന് രഞ്ജിനി പറയുന്നു.
ആ സ്റ്റേജില്ലായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു. ആ സ്റ്റേജും ചാനലുമാണ് തന്നെ നിങ്ങളറിയുന്ന രഞ്ജിനി ഹരിദാസ് ആക്കി മാറ്റിയത്. താൻ ആഗ്രഹിച്ചതിലും കൂടുതൽ കാര്യങ്ങൾ തനിക്ക് സ്റ്റാർ സിംഗർ സമ്മാനിച്ചു. ആരോടൊക്കെ നന്ദി പറയണമെന്ന് ചോദിച്ചാൽ രണ്ടുപേരെയാണ് താൻ ഓർക്കുന്നത്. ബൈജു കൊട്ടാരക്കരയാണ് തന്നെ സാഹസികന്റെ ലോകം എന്ന ഷോയിലേക്ക് തിരഞ്ഞെടുത്തത്. സ്റ്റാർ സിംഗറിലേക്ക് തന്നെ ക്ഷണിച്ചത് ശ്രീകണ്ഠൻ നായരാണ്. അതിന് ശേഷമുള്ള കാര്യം ചരിത്രമാണ്, ഞാൻ പറയേണ്ടതില്ലല്ലോയെന്ന് രഞ്ജിനി വ്യക്തമാക്കി.
12 വർഷത്തിന് ശേഷം ആ ഷോയിലേക്ക് വീണ്ടുമെത്തിയപ്പോൾ വീട്ടിലേക്ക് തിരികെ വന്നത് പോലെയാണ് തനിക്ക് തോന്നിയത്. ആഗ്രഹിച്ച പോലെയുള്ള കാര്യങ്ങൾ യാഥാർത്ഥ്യമാക്കുന്നതിൽ പ്രപഞ്ചത്തിന് പ്രത്യേകമായൊരു കഴിവുള്ളത് പോലെയാണ് തനിക്ക് അനുഭവപ്പെട്ടത്. സ്റ്റാർ സിംഗറിലേക്ക് വീണ്ടും ക്ഷണിച്ചവരോടെല്ലാം ഹൃദയം കൊണ്ട് നന്ദി പറയുന്നു. നിങ്ങളോടൊപ്പം ജോലി ചെയ്യാനായത് വലിയ സന്തോഷമെന്നും രഞ്ജിനി കൂട്ടിച്ചേർത്തു.

