വീട് നിലനിർത്താൻ വേണ്ടി എല്ലാം മാറ്റിവെച്ച വ്യക്തിയാണ് തന്റെ അമ്മ; രാധികയെ കുറിച്ച് വാചാലനായി സുരേഷ് ഗോപിയുടെ മകൻ

എല്ലാവരും അവരുടെ കാര്യം നേടാൻ വേണ്ടി നടക്കുന്ന സമയത്ത് താൻ കണ്ടു വളർന്നത് എല്ലാം ത്യാഗം ചെയ്ത് മക്കൾക്ക് വേണ്ടിയും കുടുംബത്തിനുവേണ്ടിയും നിൽക്കുന്ന അമ്മയെയാണെന്ന് സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്. വീട് നിലനിർത്താൻ വേണ്ടി എല്ലാം മാറ്റിവെച്ച വ്യക്തിയാണ് തന്റെ അമ്മയെന്നും കുടുംബത്തിനുവേണ്ടി അമ്മ ത്യാഗം ചെയ്യുകയാണെന്നും മാധവ് പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു മാധവിന്റെ പരാമർശം.

അമ്മയുമായിട്ടാണ് നാലുമക്കളും ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചിട്ടുള്ളത്. അച്ഛനെ എത്ര അറിയാം എന്ന് ചോദിക്കുന്നതിനേക്കാളും അമ്മയെ എത്ര അറിയാം എന്ന് ചോദിച്ചാൽ തനിക്ക് ഒരുപാട് പറയാൻ ഉണ്ടാവും. മറ്റുള്ളവർക്ക് വേണ്ടി സ്വയം ത്യാഗം ചെയ്യുക. അമ്മ എല്ലാ കാര്യം കൊണ്ടും സ്വന്തം മക്കൾക്ക് വേണ്ടി ജീവിതം മാറ്റിവച്ച ഒരാളാണ്. അത് എല്ലാ രീതിയിലും. അച്ഛന്റെ സാന്നിധ്യം ഇല്ല എന്ന് ഞങ്ങൾക്ക് തോന്നാതിരിക്കാൻ എല്ലാം ചെയ്തിട്ടുണ്ട്. മക്കൾക്കു വേണ്ടിയാണെങ്കിലും അങ്ങനെയൊരു ത്യാഗം ഈയൊരു തലമുറയിൽ കാണാറില്ലെന്ന് മാധവ് വ്യക്തമാക്കി.

സുരേഷ് ഗോപി എന്ന നടന്റെയും രാഷ്ട്രീയക്കാരന്റെയും ഉത്തരവാദിത്വങ്ങൾ കാരണം കുടുംബത്തിനൊപ്പം അധികസമയം ചെലവിടാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. സ്വന്തം കാര്യത്തിന് വേണ്ടിയുള്ള സമയം പോലും നൽകിക്കൊണ്ട് ജീവിതകാലം മുഴുവൻ പ്രവർത്തിച്ച ആളാണ്. അങ്ങനെ ഒരാൾക്ക് സ്വന്തം മക്കളുടെ ഒപ്പം സമയം ചിലവിടാൻ സാധിക്കുന്നത് അപൂർവമാണ്. രണ്ടുമണിക്കൂർ ഒഴിവു കിട്ടിയാൽ വണ്ടിയോടിച്ച് വീട്ടിൽ വന്ന് തങ്ങളെ കണ്ടിട്ട് പോകുന്ന ആളാണ് അച്ഛൻ. ആ സമയം വീട് നിലനിർത്താൻ വേണ്ടി എല്ലാം മാറ്റിവെച്ച ഒരാൾ തന്റെ അമ്മയാണെന്നും മാധവ് വിശദമാക്കുന്നു.

ഒരു വിവാഹം നടക്കുമ്പോൾ രണ്ടുപേർക്കും ഉത്തരവാദിത്തമുണ്ട്. സുരേഷ് ഗോപി പ്രൊവൈഡർ ആയിരുന്നു. എല്ലാം പുറത്തു പോയി ത്യജിച്ചു. അദ്ദേഹം കൊണ്ടുവരുന്നത് നിലനിർത്താൻ അതേപോലെ ത്യാഗം ചെയ്ത ആളാണ് രാധിക സുരേഷെന്നും മാധവ് കൂട്ടിച്ചേർത്തു.