നടി മഞ്ജു വാര്യർക്കെതിരെ വക്കീൽ നോട്ടീസ്; അഞ്ച് കോടി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം


കൊച്ചി: നടി മഞ്ജു വാര്യർക്കെതിരെ വക്കീൽ നോട്ടീസ്. നടി ശീതൾ തമ്പിയാണ് മഞ്ജു വാര്യർക്കെതിരെ വക്കീൽ നോട്ടീസ് അയച്ചത്. ഷൂട്ടിംഗ് ലൊക്കേഷനിൽ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്നാണ് ആരോപണം. മഞ്ജു വാര്യർ നിർമ്മിക്കുന്ന ഫൂട്ടെജ് എന്ന സിനിമയിൽ ശീതൾ അഭിനയിച്ചിരുന്നു. ഈ സിനിമയിൽ അഭിനയിക്കുന്നതിനിടെ ശീതളിന് പരിക്കേൽക്കുകയും ചെയ്തിരുന്നു.

നടി മഞ്ജുവാര്യർ അഞ്ച് കോടി നഷ്ടപരിഹാരം നൽകണമെന്നാണ് ശീതൾ വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സെറ്റിൽ ആംബുലൻസ് പോലും ഒരുക്കിയില്ലെന്നും നോട്ടീസിൽ പറയുന്നു. മഞ്ജു വാര്യർക്കും നിർമാണ കമ്പനി മൂവി ബക്കറ്റിലെ പാർട്ണറായ ബിനീഷ് ചന്ദ്രനുമെതിരെയാണ് നടിയും അസി. ഡയറക്ടറുമായ ശീതൾ തമ്പി വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. പുറത്തിറങ്ങാനിരിക്കുന്ന ഫൂട്ടേജ് സിനിമയിൽ ശതീൾ തമ്പി അഭിനയിച്ചിരുന്നു.

പരിക്കുമായി ബന്ധപ്പെട്ട് ശീതളിന് ശസ്ത്രക്രിയ നടത്തേണ്ടി വന്നു. ആശുപത്രിയിൽ വലിയ രീതിയിൽ പണം ചിലവായി. പക്ഷേ മൂവി ബക്കറ്റ് നിർമാണ കമ്പനി പല ഘട്ടങ്ങളിലായി നൽകിയത് ഒരു ലക്ഷത്തി എൺപതിനായിരം രൂപയാണെന്നും നോട്ടീസിൽ പറയുന്നു. നിലവിൽ ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യമാണ്. ഇതിന് ഉചിതമായ നഷ്ടപരിഹാരം നൽകാതെ മൂവി ബക്കറ്റ് മൗനം തുടരുകയാണെന്നും നഷ്ടപരിഹാരം വേണമെന്നുമാണ് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു.