കരാർ ലംഘനം നടത്തി; കമൽ ഹാസനെതിരെ ആരോപണവുമായി നിർമാതാക്കൾ

നടൻ കമൽ ഹാസനെതിരെ ആരോപണവുമായി ‘ഉത്തമ വില്ലൻ’ സിനിമയുടെ നിർമാതാക്കളായ സംവിധായകൻ ലിംഗുസാമിയും സഹോദരൻ സുബാഷ് ചന്ദ്രബോസും. കമൽ ഹാസൻ കരാർ ലംഘനം നടത്തിയെന്നും ഡേറ്റ് തരാതെ മാറി നടന്നെന്നുമാണ് ഇവരുടെ ആരോപണം. നടൻ കമൽഹാസനെതിരേ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇവർ.

ഉത്തമവില്ലൻ എന്ന ചിത്രം പരാജയമായപ്പോൾ കടം തങ്ങളുടെ മാത്രം ബാധ്യതയാക്കി കമൽ ഹസ്സൻ കരാർ ലംഘനം നടത്തി. തിരുപ്പതി ബ്രദേഴ്‌സ് എന്ന നിർമാണ കമ്പനിയുടെ സാരഥികളാണ് ലിംഗുസാമിയും സഹോദരനും. പ്രൊഡ്യൂസേഴ്‌സ് കൗൺസിലിന് ഇവർ കമൽ ഹാസനെതിരെ പരാതി നൽകിയിട്ടുണ്ട്.

ഉത്തമവില്ലൻ റിലീസ് ചെയ്തത് 2015 ലാണ്. കമൽഹാസന്റെ രചനയിൽ രമേഷ് അരവിന്ദ് സംവിധാനം ചെയ്ത ചിത്രമാണിത്. സിനിമയുടെ പരാജയത്തിന് ശേഷം ഈ നിർമാണക്കമ്പനിയുമായി ചേർന്ന് 30 കോടി ബജറ്റിൽ മറ്റൊരു സിനിമയിൽ പ്രവർത്തിക്കുമെന്ന് കമൽ വാഗ്ദാനം ചെയ്‌തെങ്കിലും ഇത് പാലിക്കപ്പെട്ടില്ലെന്നാണ് നിർമ്മാതാക്കളുടെ ആരോപണം. തങ്ങളെ വലിയ കടക്കെണിയിൽപ്പെടുത്തി. ഒമ്പതുവർഷമായി കമൽ വാക്കുപാലിക്കാതെ മാറിനടക്കുകയാണെന്ന് ലിംഗസ്വാമി പറയുന്നു.