വാക്‌സിന്‍ പ്രതിസന്ധി : യോജിച്ച നീക്കത്തിന് പിണറായി വിജയന്‍ തുടക്കമിട്ടു

cm

തിരുവനന്തപുരം: വാക്‌സിന്‍ പ്രശ്‌നപരിഹാരത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ യോജിച്ച നീക്കത്തിന് തുടക്കമിട്ടു. ഇതിനായി ബിജെപി ഇതരമുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു. സംസ്ഥാനങ്ങള്‍ക്കാവശ്യമായ വാക്‌സിന്‍ കേന്ദ്രം സംഭരിച്ച സൗജന്യമായി വിതരണം ചെയ്യണമെന്ന ആവശ്യം സംസ്ഥാനങ്ങള്‍ മുന്നോട്ട് വയ്ക്കണമെന്ന അഭ്യര്‍ത്ഥനയാണ് കത്തില്‍ മുന്നോട്ട് വച്ചിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്ന ഉത്തരവാദിത്വത്തില്‍ നിന്ന് കേന്ദ്രം ഒഴിഞ്ഞുമാറുകയാണ്. സ്വന്തമായി വാക്‌സിന്‍ കണ്ടെത്തണമെന്നണ് കേന്ദ്രനിര്‍ദ്ദേശം. എന്നാല്‍, വിദേശ മരുന്ന് കമ്പനികള്‍ വാക്‌സിന്‍ ലഭ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകളുമായി ധാരണയില്‍ ഏര്‍പ്പെടാന്‍ താല്പര്യപ്പെടുന്നുമില്ല. അതുകൊണ്ടുതന്നെ എല്ലാ സംസ്ഥാനങ്ങളുടെയും വാക്‌സിന്‍ ആവശ്യകത കണക്കിലെടുത്തുകൊണ്ട് കേന്ദ്രം ഒരു ഗ്ലോബല്‍ ടെണ്ടര്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളം പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു.
മൂന്നാംതരംഗമുണ്ടാകുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുമ്പോള്‍ സാര്‍വത്രികമായ വാക്‌സിനേഷന്‍ നടത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍, വാക്‌സിന്‍ സംഭരിക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ മേല്‍ വീണാല്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക നില പരുങ്ങലില്‍ ആകും. ഇന്ത്യയിലെ ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുക എന്നത് പ്രധാനമാണ്. പൊതുനന്മയ്ക്കായി ലഭ്യമാക്കേണ്ട വാക്‌സിന്റെ നിര്‍മ്മാണത്തിന് ബൗദ്ധിക സ്വത്തവകാശമോ, പേറ്റന്റ് നിയമങ്ങളോ, ഉടമ്പടികളോ തടസ്സമാകുന്നില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുവരുത്തണം. വാക്‌സിന്‍ ലഭ്യമാക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്കാണ് എന്ന തരത്തിലുള്ള പ്രസ്താവനകള്‍ സഹകരണാത്മക ഫെഡറലിസത്തിന്റെ അടിസ്ഥാന സങ്കല്പങ്ങളെ തന്നെ വെല്ലുവിളിക്കുന്നതാണ്. സംസ്ഥാനങ്ങള്‍ക്കാവശ്യമായ വാക്‌സിന്‍ കേന്ദ്രം സംഭരിച്ച് സൗജന്യമായി വിതരണം ചെയ്യണമെന്ന സംസ്ഥാനങ്ങളുടെ ന്യായമായ ആവശ്യം സംയുക്തമായി മുന്നോട്ട് വയ്ക്കണമെന്നും, ഇത് ചിലവ് കുറയ്ക്കുമെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.