മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി സമ്മര്‍ദ്ദം ചെലുത്തി, സ്വര്‍ണകടത്ത് കേസ് പ്രതി സന്ദീപ് നായര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി സമ്മര്‍ദ്ദം ചെലുത്തിയെന്ന് സ്വര്‍ണകടത്ത് കേസ് പ്രതി സന്ദീപ് നായര്‍. സര്‍ക്കാരിലെ മറ്റു ഉന്നതരുടെ പേരു പറയാനും സമ്മര്‍ദമുണ്ടായെന്നും, കസ്റ്റഡിയിലും ജയിലിലും വച്ച് സമ്മര്‍ദം ചെലുത്തിയെന്നും സന്ദീപിന്റെ മൊഴിയില്‍ പറയുന്നതായി ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
ഇഡിക്കെതിരായ കേസുമായി ബന്ധപ്പെട്ട് സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് ചോദ്യം ചെയ്തത്. അഞ്ചുമണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേരുപറയാന്‍ ഇഡി നിര്ബന്ധിച്ചു എന്ന മൊഴി സന്ദീപില്‍ നിന്ന് ലഭിച്ചു എന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര് വ്യക്തമാക്കുന്നത്.സന്ദീപ് നായരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍് ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയിന്മേലാണ് കേസെടുത്തത്. സന്ദീപ് നായര്‍ എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജിക്ക് കത്തയച്ചു. ഇഡി ഉദ്യോഗസ്ഥനായ രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയുടെയും, മറ്റു മന്ത്രിമാരുടെയും ഒരു ഉന്നത നേതാവിന്റെ മകന്റെയും പേര് പറയാന്‍ തന്നെ നിര്‍ബന്ധിച്ചെന്ന് സന്ദീപ് നായര്‍ കത്തില്‍ പറയുന്നു.