കഴക്കൂട്ടത്തെ സ്‌ട്രോങ് റൂം തുറക്കാനുള്ള നീക്കം : എതിര്‍പ്പിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടം നടപടി ഉപേക്ഷിച്ചു

തിരുവനന്തപുരം: കഴക്കൂട്ടത്തെ വോട്ടിംഗ് യന്ത്രം സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂം തുറക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നീക്കം ഉപേക്ഷിച്ചു. ബിജെപിയും യുഡിഎഫും എതിര്‍ത്തതോടെയാണ് റിട്ടേണിങ് ഓഫീസര്‍ നീക്കം ഉപേക്ഷിച്ചത്. ബാലറ്റ് പെട്ടികള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂം തുറക്കാനുള്ള തീരുമാനം ഇന്ന് രാവിലെയോടെയാണ് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ലഭിച്ചത്. എന്നാല്‍ ബിജെപിയും യുഡിഎഫും ശക്തമായി തീരുമാനത്തെ എതിര്‍ത്തതോടെയാണ് നീക്കം ഉപേക്ഷിച്ചത്. സാധാരണ സ്‌ട്രോങ് റൂം സീല്‍ ചെയ്ത് പൂട്ടിയാല്‍ വോട്ടെണ്ണല്‍ ദിവസം ജനപ്രതിനിധികളുടെ മുന്നില്‍ വച്ച് മാത്രമെ അത് തുറക്കാറുള്ളുവെന്നും പുതിയ കീഴ് വഴക്കം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും ഇതില്‍ അസ്വാഭാവികത ഉണ്ടെന്നും യുഡിഎഫ് സ്ഥാനാര്‍ഥി എസ്.എസ് ലാല്‍ വ്യക്തമാക്കി.