മുതിര്‍ന്ന നേതാവ് കമല്‍നാഥ് കോണ്‍ഗ്രസ് അധ്യക്ഷനാകുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി മുതിര്‍ന്ന നേതാവ് കമല്‍നാഥ് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച കമല്‍നാഥ് സോണിയഗാന്ധിയെയും പ്രിയങ്കാഗാന്ധിയെയും സന്ദര്‍ശിച്ചതായും ഇക്കാര്യം ചര്‍ച്ച ചെയ്തതായുമാണ് വിവരം.അധ്യക്ഷനെ തെരഞ്ഞെടുക്കാനായി പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു തൊട്ടുപിറകെയായി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ചേരുമെന്നാണ് വിവരം.

ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് പാര്‍ക്കിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടാന്‍ സോണിയാഗാന്ധിക്ക് കഴിയാത്ത സാഹചര്യത്തിലാണ് ഒരു മുഴുവന്‍ സമയ പ്രസിഡന്റിനായി പാര്‍ട്ടിയില്‍ ആവശ്യം ശക്തമായത്.

പാര്‍ട്ടിക്കുള്ളിലും സര്‍വ്വസമ്മതി ഉണ്ടെന്നത് കമല്‍നാഥിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നു. 2002 ല്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി നിയോഗിക്കപ്പെട്ടയാളാണ് കമല്‍നാഥ്. മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ നഗരവികസന മന്ത്രിയായിരുന്നു. പാര്‍ലമെന്റിലെ ഏറ്റവും മുതിര്‍ന്ന അംഗങ്ങളിലൊരാള്‍ കൂടിയായിരുന്നു. 16-ാം ലോക്‌സഭയില്‍ പ്രോടേം സ്പീക്കറായിരുന്നു.