കുഴല്‍പ്പണവിവാദം : സുരേന്ദ്രന്‍ മറുപടി പറയണമെന്ന് പി പി മുകുന്ദന്‍

കണ്ണൂര്‍: കുഴല്‍പ്പണവിവാദത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മറുപടി പറയണമെന്ന് മുതിര്‍ന്ന നേതാവ് പി പി മുകുന്ദന്‍. ആദര്‍ശത്തോടെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച പലരും ഇപ്പോള്‍ മാറി നില്‍ക്കുകയാണ്. നേതൃമാറ്റം പാര്‍ട്ടിയില്‍ വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ സുരേന്ദ്രന് അദ്ധ്യക്ഷനായശേഷം കണ്ണൂരില്‍് വന്നപ്പോള്‍ തന്നെ വിളിച്ചിരുന്നു. പിന്നീട് വിളിച്ചിട്ടില്ല, ബ്ലോക്ക് ആക്കിയിരിക്കാം. പുറത്ത് വന്ന ഫോണ്‍ റെക്കോര്‍ഡിലെ ശബ്ദം സുരേന്ദ്രന്റേത് തന്നെയാണെന്നും, അതൊരു കെണിയാണെന്ന് മനസിലാക്കാനുള്ള ജാഗ്രത സുരേന്ദ്രന് വേണമായിരുന്നുവെന്നും മുകുന്ദന്‍ പറഞ്ഞു.

കൊടകര സംഭവം പാര്‍ട്ടിക്ക് ആകെ നാണക്കേടുണ്ടാക്കി. ഇത് മാറ്റിയെടുക്കണം. പരിവാര്‍ സംഘടനകളെയും ഇത് ബാധിച്ചു. പ്രവര്‍ത്തകരുടെ വിഷമം മാറ്റിയെടുക്കാന്‍ നേതൃത്വത്തിന് കഴിയണമെന്നും മുകുന്ദന്‍ ആവശ്യപ്പെട്ടു.ബി ജെ പിയെ ബാധിച്ചിട്ടുളള രോഗത്തിന് ചികിത്സ വൈകരുത്. ഒരു ശസ്ത്രക്രിയ തന്നെ വേണ്ടിവരും.ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളെ കുറിച്ച് കേന്ദ്രനേതൃത്വത്തിന് അറിയാം. 35 സീറ്റ് കിട്ടിയാല്‍ ഭരണം പിടിക്കുമെന്ന പ്രസ്താവനയും ലീഗിനെ ക്ഷണിക്കുകയുമൊക്കെ ചെയ്തത് അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നും മുകുന്ദന്‍ അഭിപ്രായപ്പെട്ടു.