ഐ എസ് ആര്‍ ഒ ചാരക്കേസ് : നിര്‍ണായക വെളിപ്പെടുത്തലുമായി ഫൗസിയ

കൊച്ചി: ഐ എസ് ആര്‍ ഒ ചാരക്കേസില്‍ രമണ്‍ ശ്രീവാസ്തവ ഉള്‍പ്പടെയുളളവരാണ് നമ്പി നാരായണനെതിരെ വ്യാജമൊഴി നല്‍കാന്‍ തന്നെ നിര്‍ബന്ധിച്ചതെന്ന് പുതിയ വെളിപ്പെടുത്തല്‍. കേസില്‍ പ്രതിയായിരുന്ന ഫൗസിയ ഹസനാണ് നിര്‍ണായകമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. വിസമ്മതിച്ചപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും മകളെ തന്റെ മുന്നിലിട്ട് ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഫൗസിയ പറഞ്ഞു. നിവര്‍ത്തിയില്ലാതെയാണ് മൊഴി നല്‍കിയതെന്നും മര്‍ദ്ദനമേറ്റതിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ ഇപ്പോഴുമുണ്ടെന്നും തനിക്കും നഷ്ടപരിഹാരം വേണമെന്നും ഫൗസിയ പറഞ്ഞു. തനിക്ക് നമ്പി നാരായണന്റെ പേര് പോലും അറിയില്ലായിരുന്നു. മൊഴി നല്‍കുന്ന സമയത്ത് ക്യാമറയ്ക്ക് പിന്നില്‍ നിന്ന് നമ്പി നാരായണന്റെ പേര് എഴുതി കാണിക്കുകയായിരുന്നു. അത് നോക്കിയാണ് താന്‍ ആ പേര് വായിച്ചത്. അപ്പോഴൊക്കെ അത് നിരീക്ഷിച്ചുകൊണ്ട് രമണ്‍ ശ്രീവാസ്തവ അവിടെ ഉണ്ടായിരുന്നു. നമ്പി നാരായണനെ ആദ്യം കാണുന്നത് ചോദ്യം ചെയ്യുന്ന മുറിയില്‍ വച്ചാണെന്നും ഫൗസിയ വെളിപ്പെടുത്തി.