സത്യപ്രതിജ്ഞാ ചടങ്ങിനുപയോഗിച്ച പന്തല്‍ പൊളിക്കരുതെന്ന് ഡോ.എസ്.എസ് ലാല്‍

തിരുവനന്തപുരം . രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞയ്ക്ക് വേണ്ടി ഉപയോഗിച്ച സത്യപ്രതിജ്ഞാ പന്തല്‍ പൊളിക്കരുതെന്നും കോവിഡ് വാക്സിനേഷന്‍ സെന്‍ററായി ഉപയോഗിക്കണമെന്നും ലോകാരോഗ്യസംഘടനയില്‍ പ്രവര്‍ത്തിച്ച വിദഗ്ധ്ന്‍ ഡോ.എസ്.എസ്.ലാല്‍. ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പൂലെടെയാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റിന‍്റെ പൂർണരൂപം

ഇനിയാ പന്തൽ പൊളിക്കരുത്
മന്തിസഭയുടെ സത്യപ്രതിജ്ഞ സെൻട്രൽ സ്റ്റേഡിയത്തിൽ തന്നെ നടക്കാൻ പോകുകയാണ്. ഇക്കാര്യത്തിൽ ഇനി പരിഭവിച്ചിട്ട് കാര്യമില്ല. ജനങ്ങൾക്ക് കിട്ടാനുള്ള സന്ദേശം കിട്ടിക്കഴിഞ്ഞു. അതിനി തിരുത്താനും കഴിയില്ല.
ഒരു നിർദ്ദേശമുണ്ട്. നടപ്പാക്കിയാൽ ജനങ്ങൾക്ക് ഉപയോഗപ്പെടും. സത്യപ്രതിജ്ഞയ്ക്കായി കെട്ടിപ്പൊക്കിയ എൺപതിനായിരം സ്ക്വയർ ഫീറ്റ് വിസ്താരമുള്ള കൂറ്റൻ പന്തലിന് അയ്യായിരം പേരെ വരെ ഉൾക്കൊള്ളാൻ കഴിയുമെന്നാണ് അറിയുന്നത്. നല്ല വായു സഞ്ചാരം കിട്ടുന്ന വിശാലമായ പന്തൽ. സ്റ്റേഡിയത്തിൽ തൽക്കാലം കായിക പരിപാടികൾ ഒന്നും ഇല്ലാത്തതിനാൽ ഈ പന്തൽ തൽക്കാലം പൊളിച്ചു കളയരുത്. ഈ പന്തൽ കൊവിഡ് വാക്സിനേഷനായി ഉപയോഗിക്കണം. പ്രത്യേകിച്ച് വൃദ്ധർക്ക് വരാനായി. ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വൃദ്ധരുൾപ്പെടെ തിക്കിത്തിരക്കിയാണ് വാക്സിനേഷൻ സ്വീകരിക്കാനെത്തിയത്. ആ തിരക്ക് തന്നെ പലർക്കും രോഗം കിട്ടാൻ കാരണമായിക്കാണും.
പന്തൽ വാക്സിനേഷന് നൽകിയാൽ വാക്സിൻ ചലഞ്ചിനായി സർക്കാരിന് സംഭാവന ചെയ്ത പൊതുജനങ്ങളോടുള്ള നന്ദി പ്രകടനമായി ഇതിനെ കാണുകയും ചെയ്യാം.
ഡോ: എസ്. എസ്. ലാൽ