കോവിഡ് ചികിത്സാമുറിവാടക നിരക്ക്, ആശുപത്രികള്‍ക്ക് നിശ്ചയിക്കാമെന്ന ഉത്തരവ് ഹൈക്കോടതി തടഞ്ഞു

തിരുവനന്തപുരം: കോവിഡ് ചികിത്സയ്ക്കായുള്ള മുറിവാടക നിരക്ക് ആശുപത്രികള്‍ക്ക് നിശ്ചയിക്കാമെന്ന ഉത്തരവ് ഹൈക്കോടതി തടഞ്ഞു. ആശുപത്രികള്‍ക്ക് ചെറിയ ഇളവുകള്‍ അനുവദിക്കാമെന്നും എന്നാല്‍ മുറിവാടക നിശ്ചയിക്കാന്‍ ആശുപത്രികളെ അനുവദിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

കോടതി വിമര്‍ശനത്തിന് പിന്നാലെ ഉത്തരവില്‍ അവ്യക്തതകളുണ്ടെന്ന് സര്‍ക്കാര്‍ സമ്മതിക്കുകയും അവ്യക്തതകള്‍ മാറ്റി പുതിയ ഉത്തരവ് ഇറക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു. കോവിഡ് ചികിത്സയില്‍ മുറിവാടകനിരക്ക് ആശുപത്രികള്‍ക്ക് നേരിട്ടു നിശ്ചയിക്കാമെന്ന് കഴിഞ്ഞ ദിവസമാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിരുന്നത്. വാര്‍ഡ്, ഐ.സി.യു, വെന്റിലേറ്റര്‍ തുടങ്ങിയവയിലെ ചികിത്സാനിരക്ക് ജനങ്ങള്‍ക്ക് താങ്ങാവുന്ന വിധത്തില്‍ ഏകീകരിച്ച് മേയിലാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

വാര്‍ഡ്, ഐ.സി.യു, വെന്റിലേറ്റര്‍ സംവിധാനങ്ങളില്‍ നേരത്തെ നിശ്ചയിച്ച നിരക്കില്‍ മാറ്റമുണ്ടായിരുന്നില്ല. ജനറല്‍ വാര്‍ഡുകളില്‍ പരമാവധി 2910 രൂപയും ഹൈഡിപന്‍ഡന്‍സി യൂണിറ്റില്‍ 4175 രൂപയും ഐ.സി.യു.വില്‍ 8580 രൂപയും വെന്റിലേറ്റര്‍ ഐ.സി.യു.വില്‍ 15,180 രൂപയുമാണ് ദിവസനിരക്ക്.