അഡ്വ ജയശങ്കറിനെതിരെ ബിന്ദുഅമ്മിണിയുടെ ഫേസ്ബുക്ക് കുറിപ്പ്

അഡ്വ ജയശങ്കറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. ശബരിമല ദര്‍ശനത്തിന് പിന്നാലെ ബിന്ദു അമ്മിണിയുടെ ഭര്‍ത്താവ് ഇസ്ലാം മതം സ്വീകരിക്കുകയാണെന്നും മകളെ കൂടി ഇതിനൊപ്പം ചേര്‍ക്കുകയാണെന്നും പത്രത്തില്‍ വായിച്ച് കണ്ടു എന്നായിരുന്നു ജയശങ്കറിന്റെ പരാമര്‍ശം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അഡ്വ.ജയശങ്കര്‍ പഠിച്ച കള്ളനാണ്. ഞാന്‍ ഒന്നല്ല ഒന്‍പതു തവണ ഈ മഹാനെ ഫോണില്‍ വിളിച്ചു. പോരാത്തതിന് മെസ്സേജും അയച്ചു നോക്കി. പേടിച്ചു മാളത്തിലൊളിച്ചു എന്നൊക്കെ കേട്ടിട്ടേ ഉള്ളു. ലോകത്തുള്ള സകലമാന ആളുകളെയും പറ്റി ആധികാരികമായി മായി പറയാന്‍ മാത്രം വലിപ്പം ഉള്ള ഈ പുള്ളിക്കാരന് തെറ്റ് പറ്റിയതാണെന്ന് ഞാന്‍ കരുതുന്നില്ല. അങ്ങനെ എങ്കില്‍ എന്റെ ഫോണ്‍ എടുക്കാനുള്ള മര്യാദ എങ്കിലും കാണിക്കുമായിരുന്നു. ഇന്ന് ഭൂമി മലയാളത്തില്‍ ‘പെര്‍ഫെക്ട്’ ആയ ഒരു മനുഷ്യന്‍ ഉണ്ടെങ്കില്‍ അത് ഈ മഹാ മാന്യന്‍ ആണത്രേ. ബിന്ദു അമ്മിണിയെ ഒലത്താന്‍ വരുമ്പോള്‍ ഒന്ന് ശ്രദ്ധിക്കണ്ടേ മിസ്റ്റര്‍ ജയശങ്കര്‍. ഒന്നുമില്ലെങ്കിലും താങ്കള്‍ ഒരു വക്കീല്‍ അല്ലേ. അതിന്റെ സാമാന്യ ബോധം എങ്കിലും കാണിക്കേണ്ടേ. ഇടതുപക്ഷത്തിനെയും വലതു പക്ഷത്തെയും ഒരുപോലെ ആക്രമിക്കുന്ന താങ്കള്‍ അത്ര നിരുപദ്രവകാരി ആണെന്ന് ഞാന്‍ കരുതുന്നില്ല.
‘പുറത്തൊന്നും അകത്തൊന്നും ‘ ഈ ഇലക്ഷന്‍ സമയത്തു താങ്കള്‍ സംഘപരിവാറിന് വേണ്ടി പരോക്ഷമായി വോട്ട് പിടിക്കുകയാണെന്ന് ചിലര്‍ പറയുന്നുണ്ട്. ഞാന്‍ അത് അത്രക്കു അങ്ങ് ‘വിശ്വസിച്ചിട്ടില്ല.’ എന്തായാലും എന്റെ മൈനര്‍ ആയ മകളെ ക്കുറിച്ച് നടത്തിയ അപവാദം പ്രചാരണത്തിനെങ്കിലും താങ്കള്‍ മാപ്പ് പറയണം. എന്റെ ഭര്‍ത്താവ് ഇസ്ലാം മതം സ്വീകരിച്ചോ ഇല്ലയോ എന്ന് താന്‍ പറയുമ്പോള്‍ അതി ന്റെ ഉറവിടം കൂടി വ്യക്തമാക്കുക. തീര്‍ത്തും മത രഹിത ജീവിതം നയിക്കുന്ന ആളാണ് എന്റെ പങ്കാളി.
അങ്ങനെ ഉള്ള ആള്‍ ഞങ്ങളുടെ മകളെ കൂടി ഇസ്ലാം ആക്കാന്‍ ശ്രമിക്കുന്നു എന്ന് പറയുമ്പോള്‍ താങ്കളുടെ തലയ്ക്കു കാര്യമായ എന്തോ സംഭവിച്ചിട്ടുണ്ട്. ബിന്ദു അമ്മിണി കടന്ന് വന്ന വഴികള്‍ തനിക്കു മനസ്സിലാക്കാന്‍ കഴിയുന്നതിനപ്പുറമാണ്. അതുകൊണ്ട് ബിന്ദു അമ്മിണിയെ ചൊറിയാന്‍ വരേണ്ട മിസ്റ്റര്‍ ജയശങ്കര്‍. അയ്യപ്പന്‍ പണി തന്നവരുടെ കൂട്ടത്തില്‍ തല്ക്കാലം എന്നെ പെടുത്താറായിട്ടില്ല.

പിന്നെ കനക ദുര്‍ഗ്ഗ യ്ക്കു പണി ആണോ ഗുണമാണോ അയ്യപ്പന്‍ കൊടുത്തതെന്നു മിസ്റ്റര്‍ ജയശങ്കര്‍ താനല്ല കനക ദുര്‍ഗ ആണ് പറയേണ്ടത്. തന്റെ കുത്തല്‍ തന്റേടം ഉള്ള പെണ്ണുങ്ങളോട് വേണ്ട. തരത്തിനു പോയി കളിക്ക്. ബാലാവകാശ കമ്മീഷന്റെ ഇണ്ടാസ് അയപ്പിക്കാന്‍ പറ്റുമോന്നു ഞാനും ഒന്ന് നോക്കട്ടെ. എന്നെയും പങ്കാളിയെയും പറയുന്നത് പോകട്ടെ മൈനര്‍ ആയ എന്റെ മകളെക്കുറിച്ച് അപകീര്‍ത്തി പ്രചരിപ്പിക്കുന്ന താന്‍ എവിടുത്തെ വാക്കീലാണ് മിസ്റ്റര്‍ ജയശങ്കര്‍. എന്‍ബി: 1.കേരള സാമൂഹിക പരിസരം കലക്കി കുടിച്ച മിസ്റ്റര്‍. ജയശങ്കരന്റെ വീഡിയോ കമന്റ് ആയി കൊടുക്കുന്നു. 7 മിനിറ്റ് കഴിഞ്ഞു ഉള്ള ഭാഗം ശ്രദ്ധിക്കുക. 2. ഈ പ്രാവശ്യം ഇടതു പക്ഷം അധികാരത്തില്‍ വന്നാല്‍ മിസ്റ്റര്‍. ജയശങ്കരന്‍ നിങ്ങള്‍ എല്‍ഡിഎഫിന് അയ്യപ്പന്റെ അനുഗ്രഹം കിട്ടിയെന്നു വീഡിയോ ചെയ്യുമായിരിക്കും ഇല്ലേ.