ജോ ബൈഡനും വ്‌ലദീമീര്‍ പുടിനും തമ്മില്‍ കൂടിക്കാഴ്ച നടത്തി

ജനീവ: അമേരിക്കയും റഷ്യയും തമ്മിലുള്ള ബന്ധം മോശമായിരിക്കുന്ന സാഹചര്യത്തില്‍ ജോ ബൈഡനും വ്‌ലദീമീര്‍ പുടിനും തമ്മില്‍ കൂടിക്കാഴ്ച നടത്തി.ആയുധനിയന്ത്രണവും റഷ്യയുടെ സൈബര്‍ ആക്രമണമെന്ന അമേരിക്കയുടെ ആരോപണവും ചര്‍ച്ച ചെയ്‌തെന്നാണ് സൂചന. ആദ്യഘട്ട ചര്‍ച്ച 2 മണിക്കൂറാണ് ബൈഡനും പുടിനും നടത്തിയത്. ഒപ്പം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും റഷ്യന്‍ വിദേശകാര്യ സെക്രട്ടറി സെര്‍ഗെയ് ലാവ്‌റോവും ഉണ്ടായിരുന്നു. തുടര്‍ന്ന് കൂടുതല്‍ ഉന്നതഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണു ചര്‍ച്ച രണ്ടാം ഘട്ടത്തിലേക്കു കടന്നത്.

റഷ്യയെ വന്‍ശക്തിയെന്ന് വിശേഷിപ്പിച്ചാണ് ബൈഡന്‍ ചര്‍ച്ചയ്ക്കു തുടക്കമിട്ടത്. സമാധാനത്തിന്റെ നഗരമായ ജനീവയിലേക്കു സ്വാഗതമെന്നു പറഞ്ഞായിരുന്നു സ്വിസ് പ്രസിഡന്റ് ഗയ് പാമലിന്‍ ഇരു നേതാക്കളെയും വരവേറ്റത്.യുക്രെയ്‌നിലെ ക്രൈമിയ റഷ്യ പിടിച്ചെടുത്തതും യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലും സമീപകാല ഹാക്കിങ് പരമ്പരകളും ഉള്‍പ്പെടെ ഒരുപാട് പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് ബൈഡനും പുടിനും തമ്മില്‍ ചര്‍ച്ച നടത്തിയത്.