അഭിപ്രായം പറയേണ്ടത് പാര്‍ട്ടി വേദികളില്‍: കെ.സി വേണുഗോപാല്‍

ആലപ്പുഴ: അഭിപ്രായം പറയേണ്ടത് പാര്‍ട്ടി വേദികളിലാണെന്ന് കെ.സി വേണുഗോപാല്‍. അഭിപ്രായ വ്യത്യാസം പരിഹരിച്ച് മുന്നോട്ടു പോകുമെന്നും ഏതെങ്കിലും പ്രസ്താവനയില്‍ വിവാദം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഞങ്ങളുടെ പാര്‍ട്ടിയ്ക്കുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങളൊക്കെ ഉണ്ടാകും. ഇല്ലെന്ന് പറയുന്നില്ല. അഭിപ്രായ വ്യത്യാസങ്ങളൊക്കെ ഒരു മേശയ്ക്ക് ചുറ്റും ഇരുന്ന് രമ്യമായി പരിഹരിക്കുന്ന രീതിയാണ് കോണ്‍ഗ്രസിന്. അത് ഇപ്പോഴും പരിഹരിക്കും. പുനഃസംഘടനയെ കുറിച്ചുള്ള ചര്‍ച്ചകളുണ്ടാകുന്നത് കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടി ആയതിനാലാണ്. സി.പി.എമ്മിനകത്ത് എന്തു നടക്കുന്നുവെന്ന് നിങ്ങള്‍ ചോദിക്കാറില്ലല്ലോ. എത്രവരെ പോയാലും പാര്‍ട്ടി കാര്യങ്ങള്‍ പുറത്തു ചര്‍ച്ച ചെയ്യപ്പെടുന്ന രീതി ഒഴിവാക്കണം. പാര്‍ട്ടിയില്‍ അവസരങ്ങള്‍ ഉള്ളവര്‍ പാര്‍ട്ടിയില്‍ സംസാരിക്കണം. ഞങ്ങള്‍ക്കു മുന്നിലുള്ളത് വിശാലമായ ലക്ഷ്യങ്ങളാണ് ചെറിയ ലക്ഷ്യങ്ങളല്ല’- വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ഉപയോഗിച്ച ശേഷം വലിച്ചെറിയുന്നതാണ് കോണ്‍ഗ്രസിലെ ഇപ്പോളത്തെ രീതി എന്നായിരുന്നു പി. ശങ്കരന്‍ അനുസ്മരണവേദിയില്‍ എം.കെ രാഘവന്റെ എംപിയുടെ വിമര്‍ശനം. നേതൃത്വത്തെ വിമര്‍ശിച്ച് നടത്തിയ പരാമര്‍ശത്തില്‍ എം.കെ. രാഘവന്‍ എം.പിയോട് കെ.പി.സി.സി വിശദീകരണം തേടും.