സിനിമയുടെ പോസ്റ്റര്‍ കീറിയവരെയും അവരുടെ ഉദ്ദേശവും ഞങ്ങള്‍ക്ക് വ്യക്തമായി അറിയാം: സംവിധായകന്‍ രാമസിംഹന്‍

1921-ലെ മലബാര്‍ മാപ്പിള ലഹള പ്രമേയമാക്കി രാമസിംഹന്‍ അലി അക്ബര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പുഴ മുതല്‍ പുഴ വരെ’. മാര്‍ച്ച് 3-നാണ് സിനിമ തിയേറ്ററുകളിലെത്തുക. ഇപ്പോഴിതാ, ഇടപ്പള്ളിയിലെ വനിത തിയേറ്റര്‍ മാത്രം അവസാന നിമിഷം കാലു വാരിയെന്ന് പറയുകയാണ് സംവിധായകന്‍. എറണാകുളത്ത് പോസ്റ്റര്‍ വ്യാപകമായി കീറുന്നുണ്ടെന്നും ഇതിന് പിന്നില്‍ ഒരു ഫിലിം കമ്ബനിയാണെന്നും അദ്ദേഹം തുറന്നടിച്ചു.

‘സിനിമ പ്രദര്‍ശിപ്പിക്കാന്‍ അത്യാവശ്യം തിയേറ്ററുകള്‍ ലഭ്യമായി. 81 തിയേറ്ററുകളിലാണ് ‘പുഴ മുതല്‍ പുഴ വരെ’ റിലീസ് ചെയ്യുന്നത്. 82 തിയേറ്ററുകളാണ് ആദ്യം ഉണ്ടായിരുന്നത്. എന്നാല്‍, അവസാന നിമിഷത്തില്‍ ഇടപ്പള്ളിയിലെ വനിത തിയറ്റര്‍ മാത്രം കാലുവാരി. പരസ്യത്തിലൊക്കെ തിയറ്ററിന്റെ പേര് വന്നിരുന്നു. അവര്‍ പ്രദര്‍ശിപ്പിക്കാം എന്ന് ഉറപ്പ് നല്‍കിയിരുന്നതാണ്. ഇപ്പോള്‍ ‘അങ്ങനെ ഒരു വാക്ക് പറഞ്ഞിട്ടില്ല’ എന്നാണ് അവര്‍ പറയുന്നത്. പലയിടത്തും സിനിമയുടെ പോസ്റ്റര്‍ വ്യാപകമായി കീറി കളയുന്നുണ്ട്. പോസ്റ്റര്‍ ഒട്ടിച്ചിട്ട് പശ ഉണങ്ങും മുമ്ബു തന്നെ ചിലര്‍ അത് കീറി കളയുന്നു’.

എറണാകുളത്ത് പോസ്റ്റര്‍ കീറിയവരെയും അവരുടെ ഉദ്ദേശവും ഞങ്ങള്‍ക്ക് വ്യക്തമായി അറിയാം. ഈ അവസാന നിമിഷത്തില്‍ അത് തുറന്നു പറഞ്ഞ് പ്രശ്നം ഉണ്ടാക്കേണ്ട എന്ന് വിചാരിച്ചിട്ടാണ് പറയാത്തത്. ഒരു ഫിലിം കമ്ബനി തന്നെയാണ് ഇതിന് പിന്നില്‍. മേലില്‍ ഇത് ആവര്‍ത്തിക്കരുത്. ഇനി ആവര്‍ത്തിച്ചാല്‍ ഏത്ര വമ്ബനായാലും ഞങ്ങള്‍ വെളിപ്പെടുത്തും. ജനങ്ങളുടെ വിയര്‍പ്പിന്റെ സിനിമയാണ് പുഴ മുതല്‍ പുഴ വരെ. അവരുടെ പണം ഉപയോഗിച്ചാണ് പോസ്റ്റര്‍ ഇറക്കുന്നത്. അത് കീറി കളയുന്നത് മോശമാണ്. ചിത്രത്തെ പരാജയപ്പെടുത്താം എന്ന് ആരും വിചാരിക്കേണ്ട. ഇത്രയുമൊക്കെ കൊണ്ടുവരാന്‍ പറ്റിയെങ്കില്‍ ഈ സിനിമ വിജയമാക്കാനും ജനങ്ങള്‍ക്ക് അറിയാം. നമുക്ക് തിയറ്റര്‍ തന്ന ഉടമകള്‍ക്ക് നഷ്ടം വരരുത്. അത് നമ്മുടെ കടമയാണ്. കര്‍മ്മത്തില്‍ നിന്ന് ഇന്നത്തോടു കൂടി ഞാന്‍ അരങ്ങ് ഒഴിയുകയാണ്. ഇനി സിനിമ പ്രേക്ഷകന്റെയാണ്’- രാമസിംഹന്‍ പറഞ്ഞു.