ഷീ ജിന്‍ പിങുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ താല്‍പര്യമറിയിച്ച് സെലന്‍സ്‌കി

റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന ചൈനയുടെ നിര്‍ദ്ദേശം പുറത്ത് വന്നതിന് പിന്നാലെ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ താല്‍പര്യമറിയിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി. യുദ്ധം ഒരു വര്‍ഷം പിന്നിട്ടപ്പോഴാണ് സാമാധാനം പുനസ്ഥാപിക്കണമെന്നും ആയുധം താഴെ വെക്കണമെന്നും ചൈന ആവശ്യപ്പെട്ടത്. എന്നാല്‍, റഷ്യക്ക് ആയുധങ്ങള്‍ നല്‍കുന്നത് ചൈനയാണെന്നും ചൈനയുടെ വാക്കുകള്‍ വിശ്വസിക്കാന്‍ കഴിയില്ലെന്നും അമേരിക്ക പ്രതികരിച്ചു.

അതേസമയം, റഷ്യ- യുക്രൈന്‍ യുദ്ധം തുടങ്ങി പത്താം തവണയാണ് യൂറോപ്യന്‍ യൂണിയന്‍ റഷ്യക്ക് മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നത്. ലോക ബാങ്ക് യുക്രൈന് ബില്യണ്‍ യുസ് ഡോളറിന്റെ സഹായവും പ്രഖ്യാപിച്ചു.

യുദ്ധത്തില്‍ നിന്ന് പിന്മാറില്ലെന്ന് റഷ്യയും വഴങ്ങില്ലെന്ന് യുക്രൈനും ആവര്‍ത്തിക്കുമ്പോള്‍ യുദ്ധം ഇനിയും നീളാനാണ് സാധ്യത. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ യുക്രൈനിലേക്ക് ഒഴുകിയത് ആയുധങ്ങളുടെ വന്‍ ശേഖരമാണ്. റഷ്യയുടെ ആക്രമണത്തോട് പിടിച്ചുനില്‍ക്കാന്‍ യുക്രൈന് കഴിയുന്നതിന്റെ ഒരു പ്രധാന കാരണവും അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും എത്തിച്ചു നല്‍കിയ ഇത്തരം ആയുധങ്ങളാണ്.