‘വിളക്കുള്ള രോഗം മാറ്റി വിള സംരക്ഷിക്കും, ജനങ്ങള്‍ക്ക് ബോധ്യമാകുന്ന തരത്തില്‍ തന്നെ ഈ ശുദ്ധീകരണം നടത്തും’: എം.വി ഗോവിന്ദന്‍

കണ്ണൂര്‍: ആകാശ് തില്ലങ്കേരി വിവാദത്തില്‍ വീണ്ടും പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍ രംഗത്ത്. ‘നല്ല വിളയ്‌ക്കൊപ്പം നല്ല കളയുണ്ടാകുമെന്ന് പാര്‍ട്ടി കാണുന്നു. ഈ കളയെല്ലാം പാര്‍ട്ടി പറിച്ചു കളയും. വിളയ്ക്കുള്ള രോഗം മാറ്റി വിള സംരക്ഷിക്കും. ജനങ്ങള്‍ക്ക് ബോധ്യമാകുന്ന തരത്തില്‍ തന്നെ ഈ ശുദ്ധീകരണം നടത്തും. ആകാശ് തില്ലങ്കേരിയെ പണ്ടേ പാര്‍ട്ടി പുറത്താക്കിയതാണ്’- അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, പല വഴിക്ക് സഞ്ചരിക്കുന്നവരുമായി പാര്‍ട്ടിക്ക് ഒത്തുതീര്‍പ്പില്ലെന്നാണ് പി ജയരാജന്‍ തില്ലങ്കേരിയിലെ വിശദീകരണ യോഗത്തില്‍ പറഞ്ഞത്.

അതേസമയം, സിപിഎം ജനകീയ പ്രതിരോധ യാത്രയുടെ ഭാഗമായി എം.വി ഗോവിന്ദന്‍ കണ്ണൂരില്‍ പൗര പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. ‘കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജമാഅത്തിന്റെ സഹായം യുഡിഎഫ് നേടി. രണ്ട് രൂപ ഇന്ധന സെസ് ഉയര്‍ത്തിയതിനെതിരെ വ്യാപക സമരം യു ഡി എഫ് നടത്തുന്നു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരിക്കുമ്പോഴാണ് ഇന്ധന വിലവര്‍ധിപ്പിച്ചത്. വണ്ടിക്ക് മുന്നില്‍ ചാടാനുള്ള സമരമാണ് യു ഡി എഫ് നടത്തുന്നത്. മുഖ്യമന്ത്രിയുടെ വാഹനം ഇടിക്കാന്‍ ശ്രമിക്കുന്നു എന്ന് പറഞ്ഞ് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കുകയാണ്. വാഹന വ്യൂഹത്തിന് നേരെ പ്രവര്‍ത്തകരെ ചാടിക്കുന്നവര്‍ ഇത് എന്തിന് എന്ന് ചിന്തിക്കണം. യുഡിഎഫും ബിജെപിയും ചേര്‍ന്ന് കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.