റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് 48 മണിക്കൂര്‍ സൗജന്യ ചികിത്സ; പദ്ധതി നടപ്പാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് 48 മണിക്കൂര്‍ സൗജന്യ ചികിത്സ ഒരുക്കുന്ന പദ്ധതി നടപ്പാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സ്റ്റേറ്റ് ഹെല്‍ത്ത് അതോറിറ്റിയുടെയും ആരോഗ്യ വകുപ്പിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കാനൊരുങ്ങുന്നത്.

റോഡ് അപകടങ്ങളില്‍ പെടുന്നവര്‍ക്ക് അപകടം നടന്ന് ആദ്യമണിക്കൂറുകളില്‍ ലഭിക്കുന്ന ചികിത്സ നിര്‍ണായകമാണ്. ഈ മണിക്കൂറുകളില്‍ ലഭിക്കുന്ന കരുതലിന് വിലപ്പെട്ട ഒരുജീവനെ രക്ഷിച്ചെടുക്കാനാകും. ഒരു നേരത്തെ അശ്രദ്ധ ജീവനെടുക്കുകയും ചെയ്‌തേക്കാം. അപടകടാനന്തര പ്രാഥമിക ചികിത്സയുടെ ഈ പ്രാധാന്യം മനസ്സിലാക്കിയാണ് സര്‍ക്കാര്‍ പുതിയ പദ്ധതി രൂപീകരിച്ചത്.

ഇന്‍ഷുറന്‍സ് കമ്പനികളുമായി സഹകരിച്ചാണ് സൗജന്യ ചികിത്സ ഉറപ്പാക്കുന്നത്. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്തിയിരുന്നു. കേരള റോഡ് സുരക്ഷ ഫണ്ട്, കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ടിന്റെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് എന്നിവ ഈ പദ്ധതിക്കായി മാറ്റി വെച്ചിട്ടുണ്ട്. അപകടം പറ്റി ചികിത്സക്ക് എത്തുന്ന ആശുപത്രി പൊതു ഉടമസ്ഥയിലുള്ളതോ സ്വകാര്യമോ ഉടമസ്ഥതയില്‍ ഉള്ളതോ ആരായിരുന്നാലും ചികിത്സ സജന്യമായി ലഭ്യമാക്കും എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.

പദ്ധതിയുടെ ഭാഗമായി അപകടത്തില്‍ പെടുന്നവരെ വേഗത്തില്‍ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുവാന്‍ പ്രത്യേക ആംബുലന്‍സ് സംവിധാനം ഏര്‍പ്പെടുത്തും.