ക്ഷേത്ര ഭരണ സമിതികളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നതിന് ഹൈക്കോടതി വിലക്ക്‌

കൊച്ചി: ക്ഷേത്ര ഭരണ സമിതികളില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നതിന് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി. മലബാര്‍ ദേവസ്വത്തിന് കീഴിലെ കാളിക്കാവ് ക്ഷേത്ര ഭരണ സമിതിയില്‍ സി പി എം പ്രാദേശിക നേതാക്കളെ ഉള്‍പ്പെടുത്തിയതിന് എതിരായ ഹര്‍ജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

അതേസമയം, ഇനിമുതല്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലെയും ക്ഷേത്ര ഭരണ സമിതികളില്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകരെ നിയമിക്കരുതെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.

കാളിക്കാവ് ക്ഷേത്ര ഭരണ സമിതി അംഗങ്ങളായി സി പി എം, ഡി വൈ എഫ് ഐ പ്രാദേശിക നേതാക്കളായ അശോക് കുമാര്‍, രതീഷ്, പങ്കജാക്ഷന്‍ എന്നിവരെ തിരഞ്ഞെടുത്തത് അസാധുവാണെന്ന് കോടതി നിരീക്ഷിച്ചു. ക്ഷേത്രങ്ങളിലെ പാരമ്ബര്യേതര ട്രസ്റ്റിമാരായി സജീവ രാഷ്ട്രീയ പാര്‍ട്ടി ഭാരവാഹികളെ നിയമിക്കരുതെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. കാളിക്കാവ് ക്ഷേത്രത്തിലെ ട്രസ്റ്റി നിയമനത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.