വനിതാ ടി-20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

വനിതാ ടി-20 ലോകകപ്പില്‍ അയര്‍ലണ്ട് വനിതകള്‍ക്ക് എതിരെ ഇന്ത്യക്ക് 5 റണ്‍ വിജയം. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറുകളില്‍ 155 റണ്ണുകള്‍ നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലണ്ട് എട്ടാമത്തെ ഓവറില്‍ മൂന്ന് പന്തുകള്‍ നേരിട്ട് 54 റണ്‍ എന്ന നിലയില്‍ എത്തിയപ്പോഴാണ് മഴയുടെ രംഗപ്രവേശം. തുടര്‍ന്ന് മത്സരം നിര്‍ത്തിവെച്ചു. തുടര്‍ന്ന് പത്ത് മണിയോടെയാണ് ഡക്ക്വര്‍ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയെ വിജയികളായി പ്രഖ്യാപിച്ചത്. ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ആവശ്യമായ 59 റണ്‍സ് ഇല്ലാത്തതിനാല്‍, അയര്‍ലന്‍ഡ് 5 റണ്‍സിന് പരാജയപ്പെടുകയായിരുന്നു. സ്മൃതി മന്ദാനയാണ് മത്സരത്തിലെ മികച്ച താരം. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മികച്ച രീതിയില്‍ ഇന്ത്യ ഇന്നിങ്‌സിന് തുടക്കം കുറിച്ചു. ഒന്നാം വിക്കറ്റില്‍ ഷെഫാലി വര്‍മ – സ്മൃതി മന്ദാന സഖ്യം ഇന്ത്യക്കായി 62 റണ്ണുകള്‍ നേടി. എന്നാല്‍, ഒന്‍പതാം ഓവറില്‍ ഓപ്പണര്‍ ഷെഫാലി വര്‍മ അയര്‍ലണ്ട് ക്യാപ്റ്റന്‍ ലോറ ഡെലനിയുടെ പന്തില്‍ ആമി ഹണ്ടറിന് ക്യാച്ച് നല്‍കി പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി.

തുടര്‍ന്ന്, സ്മൃതി മന്ദാനയുടെ വ്യക്തിഗത മികവിലാണ് ഇന്ത്യയുടെ റണ്‍ റേറ്റ് മുകളിലേക്ക് നീങ്ങിയത്. 56 പന്തുകളില്‍ 3 സിക്‌സും 9 ഫോറുകളും നേടി സ്മൃതി നേടിയ 87 റണ്ണുകള്‍ താരത്തിന്റെ ട്വന്റി ട്വന്റി കരിയറിലെ ഏറ്റവും മികച്ച സ്‌കോര്‍ ആയിരുന്നു. ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് തിളങ്ങാതിരുന്നതും ഇന്ത്യയുടെ റണ്‍ റേറ്റിനെ ബാധിച്ചു. 20 പന്തുകളില്‍ നിന്ന് 13 റണ്ണുകള്‍ മാത്രമേ താരത്തിന് നേടാന്‍ സാധിച്ചുള്ളൂ. 15 ആം ഓവറില്‍ ലോറ ഡെലനിയുടെ അടുത്തടുത്ത പന്തുകളില്‍ ഹര്‍മന്‍പ്രീതും യുവതാരം റിച്ച ഘോഷും പുറത്തായി. 18 ആം ഓവറില്‍ ഒര്‍ല പ്രെണ്ടര്‍ഗാസ്റ്റ് സ്മൃതിയെ മടക്കി. തൊട്ടടുത്ത പന്തില്‍ ദീപ്തി ശര്‍മയും വീണു. അവസാന പന്തുകളില്‍ ഇന്ത്യയുടെ ഇന്നിഗ്സിന് ജീവന്‍ നല്‍കാന്‍ ശ്രമിച്ച ജെമീമ റോഡ്രിഗസിനെ (19) ആര്‍ലിനെ കെന്നി മടക്കിയതോടെ ഇന്ത്യ വീണു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അയര്‍ലന്‍ഡിന് തുടക്കത്തില്‍ തന്നെ പിഴച്ചു. ആദ്യ പന്തില്‍ ഓപണര്‍ ആമി ഹണ്ടര്‍ റണ്‍ ഔട്ടായി. പകരം എത്തിയ ഒര്‍ല പ്രെണ്ടര്‍ഗാസ്റ്റ് ഒരു റണ്‍ പോലും നേടാന്‍ സാധിക്കാതെ ആദ്യ ഓവറില്‍ തന്നെ പുറത്തുപോയി. തുടര്‍ന്ന് ഗാബി ലെവിസും ലോറ ഡെലനയുമാണ് അയര്‍ലണ്ടിനെ റണ്‍ നിരക്കിനെ പിന്താങ്ങിയത്.