ധനപ്രതിസന്ധിയുടെ പേരിൽ സർക്കാർ നികുതിക്കൊള്ള നടത്തുന്നു; വി ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ധനപ്രതിസന്ധിയുടെ പേരിൽ സർക്കാർ നികുതിക്കൊള്ള നടത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബജറ്റ് പ്രഖ്യാപനങ്ങൾക്ക് പിന്നാലെ അദ്ദേഹം സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്.

നികുതി വർധനക്കെതിരെ യുഡിഎഫ് പ്രത്യക്ഷസമരത്തിന് ഇറങ്ങും. ബജറ്റിൽ പ്രഖ്യാപിച്ചത് അശാസ്ത്രീയമായ നികുതി വർദ്ധനവാണ്. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ ജനത്തെ കൂടുതൽ പ്രയാസത്തിലാക്കി പെട്രോളിനും ഡീസലിനും സെസ് പിരിക്കുന്നു. മദ്യത്തിന് സെസ് കൂട്ടുന്നത് ഗുരുതരമാണെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

വിലക്കയറ്റമുണ്ടാകുമ്പോൾ ആളുകൾ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് മാറാൻ സാധ്യതയുണ്ട്. സാമൂഹിക സുരക്ഷാ പെൻഷൻ വർധിപ്പിക്കാതെയാണ് സെസ് ഏർപ്പെടുത്തുന്നത്. ബജറ്റിലെ പ്രഖ്യാപനങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ല. പല പ്രഖ്യാപനങ്ങളും ഈ ബജറ്റിലും ആവർത്തിക്കപ്പെട്ടു. യാതൊരു പഠനത്തിന്റെ അടിസ്ഥാനവുമില്ലാത്തയുള്ള നികുതി വർദ്ധനവാണ് ബജറ്റിലുണ്ടായത്. കിഫ്ബിയുടെ പ്രസക്തി പൂർണമായും നഷ്ടപ്പെട്ടു. കിഫ്ബി പ്രഖ്യാപനങ്ങൾ ബജറ്റിനകത്തേക്ക് വന്നു. പിന്നെ എന്തിനാണ് കിഫ്ബി. നികുതി വർധിപ്പിച്ചത് സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റം ഉണ്ടാക്കും. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണ്. ബജറ്റിലെ കേരളാ മോഡൽ വായ്ത്താരികൾക്ക് യാഥാർഥ്യവുമായി ബന്ധമില്ല. സർക്കാരിന് സർക്കാർ നേരിടുന്ന പ്രതിസന്ധിയെ കുറിച്ചറിയില്ലെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ന്യായ വില കൂട്ടിയതിന് ശാസ്ത്രീയത ഇല്ല. കഴിഞ്ഞ ആറ് വർഷത്തെ ഏറ്റവും വലിയ നികുതി കൊള്ളയാണുണ്ടായത്. കൈ വയ്ക്കാൻ പറ്റുന്ന ഇടങ്ങളിൽ എല്ലാം സർക്കാർ കൊള്ളയടിയാണെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.