മനുഷ്യൻ ഭാഷ സ്വായത്തമാക്കിയത് കുരങ്ങുകളിൽ നിന്നും; പരിണാമ സിദ്ധാന്തത്തെ സാധൂകരിക്കുന്ന പുതിയ പഠന റിപ്പോർട്ട് പുറത്ത്

പരിണാമ സിദ്ധാന്തത്തെ സാധൂകരിക്കുന്ന പുതിയ പഠന റിപ്പോർട്ട് പുറത്ത്. മനുഷ്യൻ ഭാഷ സ്വായത്തമാക്കിയത് കുരങ്ങുകളിൽ നിന്നാണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. കാട്ടുകുരങ്ങുകളും മനുഷ്യരും എപ്പോഴും പൊതുവായ ഭാഷ പങ്കിടുന്നുണ്ട് എന്നാണ് ഈ പഠന റിപ്പോർട്ട് പറയുന്നത്. ചിമ്പാൻസികളും ബോണോ ബോസ്സും മനുഷ്യർ ഉപയോഗിക്കുന്നതിന് സമാനമായ ആംഗ്യഭാഷകൾ അവയുടെ ആശയവിനിമയത്തിലും ഉപയോഗിക്കുന്നുന്നുണ്ട്.

സ്‌കോട്ട്‌ലാൻഡിലെ സെന്റ് ആൻഡ്രൂ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഇവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥകളിൽ നിന്നുള്ള ദൃശ്യങ്ങൾ പ്രത്യേകം ശേഖരിച്ച് അവയെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്. ചിമ്പാൻസികൾ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന ആംഗ്യങ്ങളിൽ നിന്നും ചേഷ്ടകളിൽ നിന്നുമായിരിക്കാം മനുഷ്യരുടെ ഇന്നത്തെ ഭാഷയുടെ തുടക്കമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ചിമ്പാൻസികൾ ആശയവിനിമയത്തിന് ഉപോയോഗിക്കുന്ന ആംഗ്യങ്ങളിൽ പലതും മനുഷ്യർ ഇന്നും ഉപയോഗിക്കുന്ന ചില ആംഗ്യങ്ങൾക്ക് സമാനമാണ്. പിഎൽഒ എസ് എന്ന ശാസ്ത്ര ജേണലിലാണ് ഇത് സംബന്ധിച്ച കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചത്.

പരിണാമഘട്ടത്തിൽ മനുഷ്യനോട് ഏറ്റവും അടുത്ത് നിൽക്കുന്ന കുരങ്ങു വർഗ്ഗത്തിന്റെ ആശയവിനിമയം സസൂഷ്മം നിരീക്ഷിച്ച് മനുഷ്യഭാഷയുടെ ഉത്ഭവത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കാനുള്ള ശാസ്ത്രീയ ദൗത്യത്തിന്റെ ഭാഗമായിരുന്നു ഈ പഠനം. വർഷങ്ങളോളം നീണ്ടുനിന്ന ഈ പഠനകാലയളവിൽ കാട്ടുകുരങ്ങുകൾ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന 80ലധികം ആംഗ്യങ്ങൾ കണ്ടെത്താൻ ഗവേഷകർക്ക് സാധിച്ചുവെന്ന് പഠനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.