ജീവിച്ചിരിക്കുന്ന കാലത്തോളം പോരാട്ടം തുടരും; ബിജെപിക്കെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ

ന്യൂഡൽഹി: ബിജെപിക്കെതിരെ ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മാലിവാൾ. തനിക്കെതിരെയുള്ള അതിക്രമം സംബന്ധിച്ച പരാതി വ്യാജമാണെന്ന് ആരോപിച്ചതിനാണ് ബിജെപിക്കെതിരെ സ്വാതി രംഗത്തെത്തിയത്. ജീവിച്ചിരിക്കുന്ന കാലത്തോളം പോരാട്ടം തുടരുമെന്നും വൃത്തികെട്ട നുണകൾ പ്രചരിപ്പിച്ച് തന്നെ ഭയപ്പെടുത്താൻ സാധിക്കില്ലെന്നും സ്വാതി മാലിവാൾ അറിയിച്ചു. ട്വിറ്ററിലൂടെയാണ് സ്വാതി ഇക്കാര്യം അറിയിച്ചത്.

ഈ ചെറിയ ജീവിതത്തിൽ പല വലിയ കാര്യങ്ങളും താൻ ചെയ്തു കഴിഞ്ഞു. നിരവധി തവണ ആക്രമണത്തിനിരയായി, പക്ഷെ ഒന്നും നിർത്തിയില്ല. തനിക്ക് നേരെയുള്ള എല്ലാ ക്രൂരതകളും, തന്റെ ഉള്ളിലുള്ള അഗ്നിയെ ശക്തിപ്പെടുത്തി. തന്റെ ശബ്ദത്തെ അടിച്ചമർത്താൻ ആർക്കും സാധിക്കില്ല. ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം പോരാടുമെന്ന് സ്വാതി ട്വിറ്ററിൽ കുറിച്ചു.

വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സ്വാതിയ്ക്ക് നേരെ ആക്രമണം നടന്നത്. രാത്രികാലത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിശോധിക്കുന്നതിനിടെയായിരുന്നു സംഭവം. കാറിൽ സ്ഥലത്തെത്തിയ സമൂഹവിരുദ്ധ സംഘത്തിലെ അംഗമായ വിഹാർ സ്വദേശി ഹരീഷ് ചന്ദ്ര സ്വാതിയോട് അസഭ്യം പറയുകയും കാറിൽ കയറാൻ ആവശ്യപ്പെടുകയുമായിരുന്നു. സ്വാതി ഇത് നിരസിച്ചതോടെ ഹരീഷ് കാറോടിച്ചു പോയി. അല്പസമയത്തിനുള്ളിൽ മടങ്ങിയെത്തിയ ഇയാൾ സ്വാതിയെ കാറിൽ കയറാൻ നിർബന്ധിച്ചു. ഡ്രൈവറുടെ സൈഡ് വിൻഡോയ്ക്കു സമീപംചെന്ന് സ്വാതി കൈചൂണ്ടി കയർക്കുന്നതിനിടെ പ്രതി കാറിന്റെ ചില്ലുയർത്തി സ്വാതിയുടെ കൈ ചില്ലിനിടയിൽ കുടുക്കി. തുടർന്ന് കാർ മുന്നോട്ടെടുത്ത് 15 മീറ്ററോളം വലിച്ചിഴച്ചുവെന്നാണ് പരാതി.

സംഭവത്തിന് പിന്നാലെ ഹരീഷ് ചന്ദ്രയെ അറസ്റ്റ് ചെയ്തു. എന്നാൽ, സ്വാതിയുടെ ആരോപണങ്ങൾ വ്യാജമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും ആരോപിച്ച് ബിജെപി രംഗത്തെത്തി. ഹരീഷ് ചന്ദ്ര ആം ആദ്മി പാർട്ടി അംഗമാണെന്നും ബിജെപി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സ്വാതിയുടെ പ്രതികരണം.