കാസർകോട് പെൺകുട്ടി മരിച്ച സംഭവം: മരണ കാരണം ഭക്ഷ്യവിഷബാധയല്ലെന്ന് റിപ്പോർട്ട്

കാസർകോട്: കാസർകോട് ഭക്ഷ്യവിഷ ബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. ഭക്ഷ്യവിഷബാധയല്ല പെൺകുട്ടിയുടെ മരണകാരണമെന്നാണ് പുതിയ കണ്ടെത്തൽ. ഇത് വ്യക്തമാക്കുന്ന റിപ്പോർട്ടും പുറത്തു വന്നിട്ടുണ്ട്. മരണകാരണം കണ്ടെത്താൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

പെൺകുട്ടിയെ ചികിത്സിച്ച മംഗലാപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരും പോസ്റ്റ്‌മോർട്ടം നടന്ന പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരും രണ്ട് മെഡിക്കൽ കോളേജിൽ നിന്നുമുള്ള വിവരങ്ങൾ ശേഖരിച്ച കാസർകോട്ടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നൽകിയ പ്രാഥമിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അഞ്ജുശ്രീയുടെ മരണത്തിന് കാരണമായത് ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലായതിനാലാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. വിഷം ഉള്ളിലെത്തിയാണ് മരണം സംഭവിച്ചതെന്നും എന്നാൽ അത് ഭക്ഷണത്തിലൂടെയല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഏത് തരം വിഷമാണ് ഉള്ളിൽ ചെന്നതെന്ന് തിരിച്ചറിയാൻ വിശദമായ രാസപരിശോധനാഫലം ലഭിക്കണമെന്നും പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വിശദീക്കുന്നു. കാസർകോട് ഭക്ഷ്യവിഷബാധ മൂലം മരിച്ച അഞ്ജുശ്രീയുടെ ആന്തരിക അവയവങ്ങൾ രാസപരിശോധന നടത്താൻ അയച്ചിട്ടുണ്ട്. വിദഗ്ധ പരിശോധനയ്ക്ക് ഫോറൻസിക് ലാബിലേക്ക് ആന്തരിക അവയവങ്ങൾ അയക്കും. മരണകാരണത്തിൽ വ്യക്തത വരുത്താനാണ് രാസപരിശോധന നടത്തുന്നത്.