തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ 2.0 പദ്ധതിയിൽ കേരളത്തിലെ ഡെസ്റ്റിനേഷനുകളെയും ഉൾപ്പെടുത്തി. സംസ്ഥാന ടൂറിസം വകുപ്പിന്റെ നിർദേശം പരിശോധിച്ച് കേന്ദ്ര ടൂറിസം മന്ത്രാലയം കുമരകം, ബേപ്പൂർ എന്നീ ഡെസ്റ്റിനേഷനുകളെയാണ് സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തിയത്.
ഈ ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പദ്ധതിയിലൂടെ സാധിക്കുമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. വിശദമായ പദ്ധതി രേഖയുടെ അടിസ്ഥാനത്തിൽ മികച്ച സൗകര്യങ്ങളാകും ഈ ഡെസ്റ്റിനേഷനുകളിൽ ഒരുക്കുക. ബേപ്പൂരിലെ ഉരു ടൂറിസം, ജലാസാഹസിക ടൂറിസം, കുമരകത്തെ കായൽ ടൂറിസം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാകും പദ്ധതികൾ.
കോവിഡാനന്തരം സംസ്ഥാനത്തെ പ്രധാന ഡെസ്റ്റിനേഷനുകളുടെ വികസനത്തിനുള്ള സാധ്യതകൾ സംസ്ഥാന ടൂറിസം വകുപ്പ് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു. പദ്ധതികൾ സമബന്ധിതമായി നടപ്പാക്കാനുള്ള ഇടപെടലും സഹായവും ടൂറിസം വകുപ്പ് ഒരുക്കും.സംസ്ഥാനത്തെ സമഗ്ര ടൂറിസം കേന്ദ്രമാക്കാനുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികൾ നടപ്പാക്കുന്നതിന് ഈ തീരുമാനം സഹായകരമാകും. കൊവിഡാനന്തരം അന്തർദേശീയ തലത്തിൽ തന്നെ കേരള ടൂറിസം ശ്രദ്ധേയമായ മുന്നേറ്റം സാധ്യമാക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ നിർദേശം അംഗീകരിച്ച് ഡെസ്റ്റിനേഷനുകളെ സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തിയ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

