‘ഉത്തര്‍പ്രദേശിനെ ഒരു ചലച്ചിത്ര നിര്‍മ്മാണ കേന്ദ്രമായി മാറ്റണം’; ബോളിവുഡിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി യോഗി ആദിത്യനാഥ്‌

ലക്‌നൗ: ബോളിവുഡിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശിനെ ഒരു ചലച്ചിത്ര നിര്‍മ്മാണ കേന്ദ്രമായി മാറ്റണമെന്ന പദ്ധതിയുടെ ഭാഗമായാണ് ബോളിവുഡിലെ പ്രമുഖരെ യോഗി ആദിത്യനാഥ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. സിനിമകള്‍ നിര്‍മ്മിക്കാന്‍ സുരക്ഷിതമായ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ് എന്നും യുപിയില്‍ വെബ് സീരീസ് ചിത്രീകരിക്കുകയാണെങ്കില്‍ 50 ശതമാനം സബ്‌സിടി നല്‍കുമെന്നും അദ്ദേഹം യോഗത്തില്‍ അറിയിച്ചു.

‘ചലച്ചിത്ര മേഖലയില്‍ നിന്നും ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് രണ്ട് എംപിമാരുണ്ട്. ചലച്ചിത്ര മേഖല അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ എന്താണെന്ന് ഞങ്ങള്‍ക്ക് വ്യക്തമായി അറിയാം. സമൂഹത്തെ ഒന്നിപ്പിക്കുന്നതിലും രാജ്യത്തിന്റെ ഐക്യവും പരമാധികാരവും കാത്തുസൂക്ഷിക്കുന്നതിലും സിനിമ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ഉത്തര്‍പ്രദേശ് ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി ഉയര്‍ന്നു. ദേശീയ ചലച്ചിത്ര അവാര്‍ഡുകളിലും ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയിലും (IFFI) ഇത് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. സുരക്ഷിതമായ അന്തരീക്ഷത്തിന് പുറമെ ഉത്തരേന്ത്യന്‍ സംസ്ഥാനത്തിന് മികച്ച കണക്റ്റിവിറ്റിയുണ്ട്. യുപി സര്‍ക്കാരിന്റെ ചലച്ചിത്ര നയമനുസരിച്ച് സംസ്ഥാനത്ത് ഒരു വെബ് സീരീസ് ചിത്രീകരിക്കുകയാണെങ്കില്‍ അതിന് 50 ശതമാനം സബ്സിഡി ഉണ്ടായിരിക്കും. അതുപോലെ, സ്റ്റുഡിയോകളും ഫിലിം ലാബുകളും സ്ഥാപിക്കുന്നതിന് 25 ശതമാനം സബ്സിഡി നല്‍കും’ എന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

നിര്‍മ്മാതാവ് ബോണി കപൂര്‍, ഗോരഖ്പൂര്‍ ലോക്‌സഭാ എംപിയും നടനുമായ രവി കിഷന്‍, ഭോജ്പുരി നടന്‍ ദിനേഷ് ലാല്‍ നിര്‍ഹുവ, പിന്നണി ഗായകരായ സോനു നിഗം , കൈലാഷ് ഖേര്‍, നടന്‍ സുനില്‍ ഷെട്ടി, ചലച്ചിത്ര നിര്‍മ്മാതാക്കളായ ചന്ദ്രപ്രകാശ് ദ്വിവേദി, മധുര് ഭണ്ഡാര്‍ക്കര്‍, രാജ്കുമാര്‍ സന്തോഷി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.