അനുവാദം ചോദിക്കേണ്ടവരെ കണ്ടില്ല; കോക്പിറ്റില്‍ കയറിയതില്‍ വിശദീകരണവുമായി ഷൈന്‍ ടോം ചാക്കോ

തിരുവനന്തപുരം: ദുബായ് വിമാനത്താവളത്തില്‍ വെച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ വിമാനത്തിന്റെ കോക്ക്പിറ്റില്‍ കയറിയത് വലിയ വാര്‍ത്തയായിരുന്നു. അനുവദിച്ച സീറ്റില്‍ നിന്ന് മാറി ജീവനക്കാരുടെ സീറ്റില്‍ ഇരിക്കാന്‍ നടന്‍ ശ്രമിച്ചതായും ആരോപണമുണ്ടായിരുന്നു.

ഉച്ചയ്ക്ക് ഒന്നേമുക്കാലിന് ദുബായില്‍ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യയുടെ എഐ 934 വിമാനത്തിന്റെ കോക്ക് പിറ്റില്‍ ആണ് ഷൈന്‍ ടോം ചാക്കോ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്. ഇതിന് പിന്നാലെ താരത്തെ പുറ്തതിറക്കുകയും മുക്കാല്‍ മണിക്കൂറോളം വൈകി വിമാനം കൊച്ചിയിലേക്ക് തിരിക്കുകയും ചെയ്തു. കോക് പിറ്റില്‍ കയറിയത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നെന്നാണ് ഷൈന്‍ ടോം ചാക്കോ വിമാനത്താവള അധികൃതര്‍ക്ക് നല്‍കിയ വിശദീകരണം. അതിനാല്‍, അധികൃതര്‍ താരത്തെ വിട്ടയക്കാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍, ഇപ്പോള്‍ ഈ സംഭവത്തില്‍ വിശദീകരണം നല്‍കുകയാണ് ഷൈന്‍. കോക്ക്പിറ്റില്‍ കയറിയ അനുഭവം എങ്ങനെയുണ്ട് എന്ന ചോദ്യത്തിന്, നിങ്ങള്‍ കാലകാലമായി കോക്ക്പിറ്റില്‍ കയറുന്നവരോടല്ലെ ഇത് ചോദിക്കേണ്ടത് എന്ന് ഷൈന്‍ ആദ്യം പ്രതികരിച്ചു. പിന്നീട് വീണ്ടും ചോദ്യം വന്നപ്പോള്‍, ഞാന്‍ അത് എന്താ സംഭവം എന്ന് നോക്കാന്‍ പോയതാണ്. ഒരു കുഴലില്‍ കൂടി കയറ്റി നമ്മളെ സീറ്റില്‍ ഇരുത്തുന്നു. ഇത് പൊന്തിക്കുന്നുണ്ടോ എന്ന് നോക്കണ്ടെ, ഇത്രയും ഭാരം കൂടി സാധനം അല്ലെ. അനുവാദം ചോദിക്കേണ്ടവരെ കണ്ടില്ലെന്നും ഷൈന്‍ പറഞ്ഞു. എന്നാല്‍, വിമാനം ഓടിക്കാന്‍ തോന്നിയോ എന്ന ചോദ്യത്തിന് കാര്‍ തന്നെ ഓടിക്കാന്‍ മടിയാണ് പിന്നെയല്ലെ ഫ്‌ലൈറ്റ് എന്ന് ഷൈന്‍ പറഞ്ഞു. അവര്‍ ഇത് ഓടിക്കുന്നോയെന്ന് നോക്കണ്ടെയെന്നും പണം കൊടുത്താണല്ലോ നമ്മള്‍ ഇതില്‍ കയറുന്നതെന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തു.