ഹാപ്പിനസ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍: ഉദ്ഘാടന ചടങ്ങിനില്ലെന്ന്‌ ‘ബാക്കി വന്നവര്‍’ സിനിമാ ടീം

കണ്ണൂര്‍: ഹാപ്പിനസ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുന്നതായി ‘ബാക്കി വന്നവര്‍’ സിനിമയുടെ സംവിധായകന്‍ അമല്‍ പ്രാസി അറിയിച്ചു. അടൂര്‍ ഗോപാലകൃഷ്ണനോടുള്ള കടുത്ത വിയോജിപ്പ് അറിയിച്ചതായും സിനിമയെ പ്രതിനിധീകരിച്ചുകൊണ്ട് ആരും തന്നെ ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കില്ലെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ അമല്‍ പ്രാസി വ്യക്തമാക്കി. മേളകെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് ഡയറക്ടര്‍ ശങ്കര്‍ മോഹനെ അടൂര്‍ സംരക്ഷിക്കുന്നു എന്നാരോപിച്ചാണ് പ്രതിഷേധം. സംവിധായകന്‍ ജിയോ ബേബി സംവിധാനം ചെയ്ത ഫ്രീഡം ഫൈറ്റ് എന്ന ചിത്രവും ഹാപ്പിനസ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ നിന്നും അടൂരിനോടുള്ള പ്രതിഷേധ സൂചകമായി പിന്‍വലിച്ചിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘കണ്ണൂരില്‍ വെച്ച് നടക്കുന്ന ഹാപ്പിനെസ് ഫിലിം ഫെസ്റ്റിവലില്‍ ബാക്കി വന്നവര്‍ എന്ന ഞങ്ങളുടെ ചിത്രത്തിന്റെ പ്രദര്‍ശനത്തിനൊപ്പം പരിപാടി ഉദ്ഘാടനം ചെയ്യുന്ന, ഗുരുതര കുറ്റാരോപിതനായ അടൂര്‍ ഗോപാലകൃഷ്ണനോടുള്ള കടുത്ത വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. ‘ബാക്കി വന്നവരെ’ പ്രതിനിധീകരിച്ചുകൊണ്ട് ആരും തന്നെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നുമില്ല പിന്തുണക്കുന്നുമില്ല. സിനിമ ജനകീയ കല എന്ന നിലയില്‍ എല്ലാവരും കാണണം എന്നതിനോടൊപ്പം തന്നെ കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്നുവരുന്ന എല്ലാ അരാജകത്വങ്ങളെയും പാടെ എതിര്‍ക്കുന്നതിനാലാണ് വിയോജിപ്പ് നേരിട്ടെത്തി അറിയിച്ചത്. എന്നും ചവിട്ടേറ്റവന്റെയൊപ്പമേ നില്‍ക്കുന്നുള്ളൂ.’

അതേസമയം, കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹനെ പിന്തുണയ്ക്കുന്ന അടൂര്‍ ഗോപാലകൃഷ്ണനെതിരേ നേരത്തേ കേരള രാജ്യാന്തര ചലച്ചിത്രമേളയിലടക്കം പ്രതിഷേധമുണ്ടായിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹനെ പിന്തുണക്കുന്ന നിലപാടാണ് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സ്വീകരിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു. ജാതി വിവേചനം, സംവരണ അട്ടിമറി, ഇ-ഗ്രാന്റ് നല്‍കുന്നത് വൈകല്‍, ഭൗതിക സാഹചര്യം ഇല്ലായ്മ തുടങ്ങി നീറുന്ന പല പ്രശ്നങ്ങളാണ് കെ ആര്‍ നാരായണന്‍ നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ സമരത്തിലൂടെ ഉയര്‍ത്തികാണിക്കുന്നത്.