പുറത്താക്കല്‍ നടപടി; ഗവര്‍ണര്‍ക്കെതിരെ കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വിധിയില്ല

കൊച്ചി: കേരള സര്‍വകലാശാലയില്‍ ഗവര്‍ണറുടെ പുറത്താക്കല്‍ നടപടിക്കെതിരെ സര്‍വകലാശാല സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വിധിയില്ല. അതേസമയം, പുതിയ കക്ഷിചേരല്‍ അപേക്ഷ കോടതി അംഗീകരിക്കുകയും പുതിയ ഹര്‍ജികളില്‍ വാദം കേട്ട ശേഷം വിധി പറയാമെന്നും കോടതി വ്യക്തമാക്കി.

ഗവര്‍ണറുടെ നടപടി നിയമ വിരുദ്ധമാണെന്നാണ് സെനറ്റ് അംഗങ്ങളുടെ പ്രധാന വാദം. എന്നാല്‍, വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി അംഗത്തെ നോമിനേറ്റ് ചെയ്യാന്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും അത് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ‘പ്രീതി’ പിന്‍വലിക്കേണ്ടി വന്നതെന്നും സെനറ്റ് അംഗങ്ങള്‍ തനിക്കെതിരെ നിഴല്‍ യുദ്ധം നടത്തുകയാണെന്നും ഗവര്‍ണര്‍ കോടതിയെ അറിയിച്ചു.

അതേസമയം, പ്രീതി പിന്‍വലിക്കല്‍ വ്യക്തിപരമാകരുതെന്നും നിയമപരമായി മാത്രമേ അതിന് പ്രസക്തിയുളളുവെന്ന് കോടതിയും ചൂണ്ടിക്കാട്ടി. വ്യാഴാഴ്ച വീണ്ടും വാദം കേള്‍ക്കും.