ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി തുടരും; സത്യപ്രതിജ്ഞ ഡിസംബര്‍ 12ന്

ഗുജറാത്തില്‍ ബിജെപി വന്‍ വിജയം നേടിയതോടെ ഭൂപേന്ദ്രഭായ് പട്ടേല്‍ മുഖ്യമന്ത്രിയായി തുടരും. ‘പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെയും പാത പിന്തുടര്‍ന്നുകൊണ്ടാണ് ഞാന്‍ വീണ്ടും ഗുജറാത്തിനെ നയിക്കുന്നത്’ മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍ പറഞ്ഞു. ഡിസംബര്‍ 12ന് രണ്ട് മണിക്ക് നടക്കുന്ന ചടങ്ങില്‍ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് ഗുജറാത്ത് ബിജെപി അധ്യക്ഷന്‍ സി.ആര്‍ പാട്ടീല്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.

അതേസമയം, ഘട്ട്‌ലോദിയ മണ്ഡലത്തിലെ സ്വന്തം പേരിലുള്ള റെക്കോര്‍ഡ് ഭൂരിപക്ഷം തിരുത്തികുറിച്ചാണ് മുഖ്യമന്ത്രി പദത്തിലേക്ക് ഭൂപേന്ദ്രഭായ് പട്ടേല്‍ എത്തുന്നത്. 158 സീറ്റില്‍ ബിജെപിയും 15 സീറ്റില്‍ കോണ്‍ഗ്രസും ആംആദ്മി 5 സീറ്റിലും മറ്റുള്ളവര്‍ 4 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. മികച്ച വിജയം കൈവരിച്ച ഗുജറാത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഗുജറാത്ത് ബി ജെ പി അധ്യക്ഷന്‍ സി ആര്‍ പാട്ടീല്‍ തെരഞ്ഞെടുപ്പ് വിജയം മോദി മാജിക് എന്ന് വിശേഷിപ്പിച്ചു.

തെരഞ്ഞെടുപ്പില്‍ നേടിയ വിജയം പങ്കുവെക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വൈകിട്ട് 6 മണിക്ക് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.