ന്യൂഡൽഹി: ഇന്ത്യ റഷ്യയുമായി കൂടുതൽ അടുത്തെന്ന ആശങ്ക പങ്കുവെച്ച ജർമ്മൻ സംഘത്തിന് മറുപടിയുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലും ആഗോള ഉപരോധം നിലനിൽക്കേ റഷ്യയുമായി ഇന്ത്യയുടെ പങ്കാളിത്തത്തെ അനിവാര്യമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ജർമ്മൻ വിദേശകാര്യ മന്ത്രി അന്നാലേന ബയർബോക്കുമായി ചേർന്ന് നടത്തിയ മാദ്ധ്യമ സമ്മേളനത്തിലാണ് ജയശങ്കർ ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യ യൂറോപ്പുമായി നടത്തിവരുന്ന വാണിജ്യ സഹകരണം വളരെ വിശാലമാണ്. അതുമായി താരതമ്യം ചെയ്യുമ്പോൾ ചെറിയ ഒരു അംശം മാത്രമേ റഷ്യയുമായുള്ള പങ്കാളിത്തമുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യ-റഷ്യ ബന്ധം വളരെ പഴക്കം ചെന്നതാണ്. ദീർഘ കാലമായുള്ള വാണിജ്യ വ്യാപാര കരാറുകൾ സ്വാഭാവികമാണ്. നിലവിലെ വിപുലീകരണം കാലാനുസൃതമായ മാറ്റത്തിന് അനുഗുണമായി വന്നുചേർന്നതാണെന്നും വാണിജ്യബന്ധം സ്വാഭാവികമായി വികസിക്കുക മാത്രമേ ചെയ്യ്തിട്ടുള്ളുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ അക്രമത്തെ തുറന്ന് എതിർത്തിട്ടുണ്ട്. എന്നും അതാണ് രാജ്യത്തിന്റെ നയം. ഇത് യുദ്ധങ്ങൾക്കായുള്ള നൂറ്റാണ്ടല്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചരിത്രപരമായ പ്രഖ്യാപനം ഇന്ത്യ എന്നും മുറുകെ പിടിക്കുന്നതാണെന്നും ജയശങ്കർ അറിയിച്ചു.
ഇന്ത്യയ്ക്ക് ഏത് കമ്പോളത്തിൽ നിന്നാണോ ഉൽപ്പന്നങ്ങൾ ലാഭത്തിൽ ലഭിക്കുക അത് ജനങ്ങളുടെ ആവശ്യത്തിനായി വാങ്ങുക എന്നത് അടിയന്തിരമായ കാര്യമാണ്. ഏതൊരു രാജ്യത്തിനും വേണ്ട അവശ്യ വസ്തുക്കൾ എത്തിക്കുന്നതിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. റഷ്യയ്ക്കും പരസ്പരം ആവശ്യമുള്ള നിരവധി ഉൽപ്പന്നങ്ങളും സേവനങ്ങളും കൈമാറുക എന്നത് ആഗോളതലത്തിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ നിർത്തിവെയ്ക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

