കിം കി ഡുക്കിന്റെ അവസാന ചിത്രം ‘കാള്‍ ഓഫ് ഗോഡ്’ രാജ്യാന്തര മേളയില്‍

കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിന്റെ അവസാന ചിത്രമായ ‘കാള്‍ ഓഫ് ഗോഡ്’ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും. ആകസ്മികമായി കണ്ടുമുട്ടുന്ന രണ്ടു കമിതാക്കളുടെ പ്രക്ഷുബ്ധവും ദാരുണവുമായ പ്രണയകഥ പ്രമേയമാക്കിയ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണ് രാജ്യാന്തര മേളയിലേത്.

സിനിമയുടെ ചിത്രീകരണത്തിനിടെ കോവിഡ് ബാധിതനായി മരിച്ച കിമ്മിന്റെ സുഹൃത്തുക്കളാണ് ചിത്രം പൂര്‍ത്തിയാക്കിയത്. അബ്ലായ് മറാറ്റോവ്, ഷാനല്‍ സെര്‍ഗാസിന എന്നിവര്‍ നായികാ നായകന്മാരായ ചിത്രം ലാത്വിയ, എസ്റ്റോണിയ, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത്.

വെനീസ് ചലച്ചിത്രമേളയില്‍ പ്രേക്ഷകപ്രീതി നേടിയ ചിത്രം രാജ്യാന്തര മേളയിലെ ‘ഓട്ടിയര്‍ ഓട്സ്’ വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്.