രക്ഷകനായി കാസെമിറോ; ബ്രസീല്‍ പ്രീക്വാര്‍ട്ടറിലേക്ക്‌

ലോകകപ്പില്‍ ബ്രസീല്‍ പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. ഇന്നലെ സ്വിറ്റ്‌സര്‍ലാന്റിനെ നേരിട്ട ബ്രസീല്‍ ഏക ഗോളിനാണ് വിജയിച്ചത്. മത്സരം അവസാനിക്കാന്‍ ഏഴു മിനിട്ട് മാത്രം ബാക്കിയിരിക്കെ കസെമിറോ ആണ് ബ്രസീലിന് ആയി വിജയ ഗോള്‍ നേടിയത്.

ബ്രസീല്‍ ഇന്ന് രണ്ട് മാറ്റങ്ങളുമായാണ് കളത്തില്‍ ഇറങ്ങിയത്. നെയ്മറിന്റെ അഭാവം ബ്രസീലിന്റെ അറ്റാകിംഗ് നീക്കങ്ങളുടെ എണ്ണം കുറക്കുന്നതായി ആദ്യ പകുതിയില്‍ തോന്നു. സ്വിറ്റ്‌സര്‍ലാന്റ് ഡീപ്പ് ആയി ഡിഫന്‍ഡ് ചെയ്തത് കൊണ്ട് തന്നെ അറ്റാക്കിംഗ് റണ്‍ നടത്താനുള്ള സ്‌പേസുകള്‍ ബ്രസീലിന് കുറവായിരുന്നു. വലതു വിങ്ങില്‍ നിന്ന് റാഫിഞ്ഞ നല്‍കിയ ഒരു മികച്ച പാസില്‍ നിന്നാണ് ബ്രസീലിന്റെ ആദ്യ നല്ല അവസരം വന്നത്. വിനീഷ്യസ് ജൂനിയറിന് അളന്നു മുറിച്ചു കൊടുത്ത ആക്രോസ് പക്ഷെ വിനീഷ്യസിന് ലക്ഷ്യത്തില്‍ എത്തിക്കാന്‍ ആയില്ല. യാന്‍ സോമര്‍ അനായാസം ആ പന്ത് സേവ് ചെയ്തു. യാന്‍ സമ്മര്‍ 31ആം മിനുട്ടില്‍ റാഫിഞ്ഞയുടെ ലോങ് റേഞ്ചറും സേവ് ചെയ്തു.

രണ്ടാം പകുതിയില്‍ ടിറ്റെ ബ്രൂണൊയെയും റോഡ്രിഗോയെയും കളത്തില്‍ എത്തിച്ചു. ബ്രസീല്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ പ്രയാസപ്പെട്ടപ്പോള്‍ സ്വിറ്റ്‌സര്‍ലാന്റ് പതിയെ അവസരങ്ങള്‍ സൃഷ്ടിച്ചു തുടങ്ങി. സ്വിറ്റ്‌സര്‍ലാന്റ് കളിയിലേക്ക് വരികയാണെന്ന് തോന്നിച്ച സമയത്താണ് ബ്രസീല്‍ ഗോള്‍ നേടുന്നത്. 64ആം മിനുട്ടില്‍ വിനീഷ്യസിലൂടെ ആണ് ബ്രസീല്‍ ഗോള്‍ നേടിയത്. ബ്രസീല്‍ ആ ഗോള്‍ ആഘോഷിച്ചു എങ്കിലും ബില്‍ഡ് അപ്പില്‍ ഓഫ് സൈഡ് ഉണ്ടെന്ന് VAR കണ്ടെത്തി. ഗോള്‍ കണ്ടെത്താന്‍ ആകാത്തതോടെ ആന്റണിയും ജീസുസും ബ്രസീലിനായി കളത്തില്‍ എത്തി. കഴിഞ്ഞ മത്സരത്തിലെ ഹീറോ റിച്ചര്‍ലിസണ്‍ പുറത്തു പോയി. എന്നിട്ടും സ്വിസ് ആര്‍മിയുടെ ഡിഫന്‍സിനു പരിക്കേല്‍പ്പിക്കാന്‍ ബ്രസീല്‍ പ്രയാസപ്പെട്ടു. അവസാനം അവരുടെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ കസമേറോ വേണ്ടി വന്നു സ്വിസ് ഡിഫന്‍സ് പൊട്ടിക്കാന്‍. 83ആം മിനുട്ടില്‍ റോഡ്രിഗോയുടെ പാസില്‍ നിന്ന് ഒരു വണ്‍ ടച്ച് ഫിനിഷ്. ഏത് കളിയും ജയിക്കാന്‍ മാത്രം മനോഹരമായ സ്‌ട്രൈക്ക്. ഈ ഗോള്‍ ബ്രസീലിന് പ്രീക്വാര്‍ട്ടര്‍ യോഗ്യതയും വിജയവും ഉറപ്പിച്ചു.