കത്ത് വിവാദം: മേയറോട് വിശദീകരണം ആവശ്യപ്പെട്ട് ഓംബുഡ്‌സ്മാന്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിവാദ കത്ത് സംബന്ധിച്ച വിജിലന്‍സ് അന്വേഷണം വൈകുമെന്ന് റിപ്പോര്‍ട്ട്. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കാന്‍ 45 ദിവസം വരെ വേണ്ടിവന്നേക്കാമെന്നാണ് വിജിലന്‍സിന്റെ നിലപാട്. കൗണ്‍സിലര്‍ ഡി.ആര്‍ അനിലിന്റെ ശുപാര്‍ശ കത്ത് സംബന്ധിച്ചുള്ള അന്വേഷത്തിനും കാലതാമസം നേരിടാനാണ് സാധ്യത. കത്ത് വിവാദത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കും.

അതേസമയം, മേയര്‍ ആര്യാ രാജേന്ദ്രനും സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ് നല്‍കിയതിന് പിന്നാലെ കത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാന്‍ പി എസ് ഗോപിനാഥന്‍ മേയര്‍ക്ക് നോട്ടീസ് നല്‍കി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുധീര്‍ഷാ പാലോട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഓംബുഡ്സ്മാന്റെ നടപടി. കത്ത് വിവാദം സംബന്ധിച്ച് നവംബര്‍ 20ന് മുന്‍പ് മേയറും സെക്രട്ടറിയും വിശദീകരണം നല്‍കണമെന്നാണ് ഓംബുഡ്സ്മാന്‍ നോട്ടീസില്‍ വ്യക്തമാക്കുന്നത്. വിശദീകരണത്തിന്റെ പകര്‍പ്പ് പരാതിക്കാരന് കൈമാറണം. അടുത്ത മാസം രണ്ടിന് രാവിലെ പത്തരയ്ക്ക് ചേരുന്ന ഓണ്‍ലൈന്‍ സിറ്റിംഗില്‍ മേയറും സെക്രട്ടറിയും പങ്കെടുക്കണമെന്നാണ് നിര്‍ദേശം.

അഴിമതി തെളിഞ്ഞാല്‍ ഓംബുഡ്‌സ്മാന് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടാം. വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ടിലും തീരുമാനമെടുക്കുന്നത് ഓംബുഡ്സ്മാനാണ്.