കോഴിക്കോട്: കോഴിക്കോട്ടെ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തൽ. കേസിലെ മുഖ്യസൂത്രധാരൻ പി പി. ഷബീറിന്റെ അക്കൗണ്ടിലേക്ക് പണമെത്തിയത് ദുബായ് വഴിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കുൾപ്പെടെ ഷബീർ ചെയ്തുകൊടുക്കുന്ന സൗകര്യത്തിന് ചൈനയുൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ നിന്ന് ദുബായിലെ അക്കൗണ്ടുകളിലേക്കാണ് പണമെത്തുന്നത്. അവിടെനിന്ന് കൊടുവള്ളിയിലെ ഹവാല ഇടപാടുകാർവഴി ഷബീറിനു ലഭിക്കുവെന്നും അന്വേഷണത്തിൽ തെളിഞ്ഞു.
ഷബീറിന്റെയും കൂട്ടാളിയായ മലപ്പുറം സ്വദേശി നിയാസ് കുട്ടശ്ശേരിയുടെയും അക്കൗണ്ടുകളിലെത്തിയത് 46 കോടി രൂപയാണ്. വിഷയത്തിൽ എൻഫോഴ്സ്മെന്റും അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ചിൽ നിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിവരങ്ങൾ ശേഖരിച്ചു. അസി. കമ്മിഷണർ എ ജെ ജോൺസന്റെ നേതൃത്വത്തിൽ അബ്ദുൽ ഗഫൂറിനെയും കൃഷ്ണപ്രസാദിനെയും ചോദ്യം ചെയ്തതിൽ നിന്ന് പണമിടപാടിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടുണ്ട്.
ഷബീറിന് പല രാജ്യങ്ങളിലായി ബന്ധപ്പെട്ടു കിടക്കുന്ന വലിയ ശൃംഖലയുടെ സഹായം ലഭിച്ചിട്ടുണ്ട്. രാജ്യസുരക്ഷയെ ബാധിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് വഴി നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ചൈനീസ് എൻജിനിയർമാരുടെ സഹായത്തോടെ ഐഎംഇഐ നമ്പർ ഉൾപ്പെടെ മാറ്റംവരുത്തിയിട്ടുണ്ട്. ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് ഒട്ടേറെ ഫോൺകോളുകൾക്ക് ഷബീർ റൂട്ടുനൽകിയിട്ടുണ്ടെന്നും അന്വേഷണത്തിൽ തെളിഞ്ഞു.