പി സി ജോർജിനെതിരെ നൽകിയ പീഡന കേസിൽ ജാമ്യം കിട്ടാൻ അനധികൃതമായി ഇടപെട്ടു; ജസ്റ്റിസ് കെമാൽ പാഷക്കെതിരെ പരാതി നൽകി സോളാർ തട്ടിപ്പ് കേസ് പ്രതി

തിരുവനന്തപുരം: ജസ്റ്റിസ് കെമാൽ പാഷക്കെതിരെ പരാതി നൽകി സോളാർ തട്ടിപ്പ് കേസിലെ പ്രതി. പി സി ജോർജിനെതിരെ നൽകിയ പീഡന കേസിൽ ജാമ്യം കിട്ടാൻ ജസ്റ്റിസ് കെമാൽ പാഷ അനധികൃതമായി ഇടപെട്ടുവെന്നാണ് പരാതി. ജാമ്യം നൽകിയ ജഡ്ജിയുമായി കെമാൽ പാഷയ്ക്ക് ബന്ധമുണ്ടെന്നാണ് പരാതിക്കാരിയുടെ ആരോപണം. നിയമ സംവിധാനങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചതിനെ കുറിച്ച് അന്വേഷണം വേണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. ഡിജിപിയ്ക്കാണ് സോളാർ തട്ടിപ്പ് കേസ് പരാതി നൽകിയത്.

അതേസമയം, പി സി ജോർജിനെതിരെ പീഡന പരാതി നൽകാൻ വൈകിയതിൽ ദുരൂഹതയുണ്ടെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു. പി സി ജോർജിന് ജാമ്യം അനുവദിച്ച ഉത്തരവിലാണ് കേസിന്റെ വിശ്വാസ്യതയിൽ കോടതി സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. പരാതി നൽകാൻ വൈകിയതിൽ ദുരൂഹതയുണ്ടെന്നും പരാതി നൽകാൻ 5 മാസം വൈകിയതിന് കൃത്യമായ കാരണം ബോധിപ്പിക്കാനായിട്ടില്ലെന്നും കോടതി അറിയിച്ചു.

ഇത്തരം നിയമ നടപടികളെ കുറിച്ച് ധാരണയുള്ളയാളാണ് പരാതിക്കാരിയെന്നും കോടതി ചൂണ്ടിക്കാട്ടി. പി സി ജോർജിനെ അറസ്റ്റ് ചെയ്യുന്ന വേളയിൽ സുപ്രീംകോടതി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും കോടതി പറഞ്ഞു. പരാതിയെ കുറിച്ച് അന്വേഷിക്കണമെന്ന സുപ്രീംകോടതി നിർദേശം ഇവിടെ പാലിക്കപ്പെട്ടിട്ടില്ല എന്നും കോടതി അഭിപ്രായപ്പെട്ടു. തൈക്കാട് ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ തന്നെ കടന്നുപിടിക്കുകയും അശ്ലീല സന്ദേശങ്ങൾ അയക്കുകയും ചെയ്തെന്നായിരുന്നു പി സി ജോർജിനെതിരെ പരാതിക്കാരി നൽകിയ പരാതി.

സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് പിസി ജോർജിനെതിരായ കേസ്. 354, 354(A) വകുപ്പുകളാണ് പി സി ജോർജിനെതിരെ ചുമത്തിയിരിക്കുന്നത്.