അഗ്നിപഥ് റിക്രൂട്ട്‌മെന്റ്‌; ആദ്യ മൂന്ന് ദിവസത്തിനുള്ളിൽ ലഭിച്ചത് 56,960 അപേക്ഷകൾ

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയിലൂടെയുള്ള റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ച് ആദ്യ മൂന്ന് ദിവസത്തിനുള്ളിൽ ലഭിച്ചത് 56,960 അപേക്ഷകളെന്ന് ഇന്ത്യൻ വ്യോമസേന. ട്വിറ്ററിലൂടെയാണ് വ്യോമസേന ഇക്കാര്യം അറിയിച്ചത്.

ജൂൺ 24 മുതലാണ് ഇന്ത്യൻ വ്യോമസേന രജിസ്‌ട്രേഷൻ ആരംഭിച്ചത്. ജൂലൈ 5 ആണ് അപേക്ഷ നൽകാനുള്ള അവസാന തീയതി. ജൂലൈ 24 നാണ് ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ നടക്കുക. പദ്ധതിയിലെ ആദ്യ ബാച്ച് ഡിസംബറോടെ എൻറോൾ ചെയ്യുകയും ഡിസംബർ 30-നകം പരിശീലനം ആരംഭിക്കുകയും ചെയ്യും.

ഇന്ത്യൻ എയർഫോഴ്സിൽ ജോലി ചെയ്യാൻ താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ careerindianairforce.cdac.in-ലൂടെ നേരിട്ട് ഓൺലൈൻ ആയി അപേക്ഷിക്കാം. ഓൺലൈൻ ടെസ്റ്റ്, ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ്, അഡാപ്റ്റബിലിറ്റി ടെസ്റ്റ്-I, അഡാപ്റ്റബിലിറ്റി ടെസ്റ്റ്-II, മെഡിക്കൽ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. അപേക്ഷകന് പത്താം ക്ലാസ് അല്ലെങ്കിൽ മെട്രിക്കുലേഷൻ പാസായ സർട്ടിഫിക്കറ്റ്, ഇന്റർമീഡിയറ്റ് അല്ലെങ്കിൽ 10+2 അല്ലെങ്കിൽ തത്തുല്യമായ മാർക്ക് ഷീറ്റ് അല്ലെങ്കിൽ 3 വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമ അവസാന വർഷ മാർക്ക് ഷീറ്റ്, മെട്രിക്കുലേഷൻ മാർക്ക് ഷീറ്റ് അല്ലെങ്കിൽ 2 വർഷത്തെ വൊക്കേഷണൽ കോഴ്‌സ് മാർക്ക് ഷീറ്റ്, നോൺ-വൊക്കേഷണൽ മാർക്ക് ഷീറ്റ് എന്നിവ ഉണ്ടായിരിക്കണം.

250 രൂപയാണ് പരീക്ഷാ ഫീസ്. ഡെബിറ്റ് കാർഡുകൾ/ക്രെഡിറ്റ് കാർഡുകൾ/ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിച്ച് പേയ്‌മെന്റ് ഗേറ്റ്‌വേ വഴിയോ ഏതെങ്കിലും ആക്‌സിസ് ബാങ്ക് ബ്രാഞ്ചിൽ ചലാൻ പേയ്‌മെന്റ് വഴിയോ അടയ്ക്കാം.