സ്പോട്ടിൽ പ്രവേശനം കിട്ടിയാൽ മുമ്പ് അടച്ച ഫീസ് മടക്കി ലഭിക്കും; മനുഷ്യാവകാശകമ്മീഷൻ ഉത്തരവ് നടപ്പാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: പ്രവേശന നടപടികൾ അവസാനിപ്പിച്ച ശേഷം ടി സി വാങ്ങുന്നവർക്ക് ട്യൂഷൻ ഫീസ് മടക്കി നൽകാൻ കഴിയില്ലെന്ന കോളേജുകളുടെ നിലപാട് തെറ്റാണെന്ന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവ് നടപ്പാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്. സ്‌പോട്ട് അഡ്മിഷനിൽ പുതിയ കോളേജിൽ പ്രവേശനം നേടിയതിന്റെ പിറ്റേന്ന് തന്നെ വിദ്യാർത്ഥികൾ ആദ്യം പ്രവേശനം നേടിയ കോളേജിൽ ടി സിക്ക് അപേക്ഷിക്കണമെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

സ്‌പോട്ട് അഡ്മിഷൻ പ്രക്രിയയിൽ പങ്കെടുക്കുന്ന കോളേജുകൾക്കാണ് ഈ ഉത്തരവ് ബാധകം. കീം പരീക്ഷയിൽ ജയിച്ച് സ്‌പോട്ട് അഡ്മിഷൻ വഴി പ്രവേശനത്തിന്റെ അവസാന ദിവസം മറ്റൊരു കോളേജിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക്, അവർ മുമ്പ് പ്രവേശനം നേടിയ കോളേജിൽ അടച്ച ട്യൂഷൻ ഫീസ് ഉൾപ്പെടെയുള്ള മുഴുവൻ ഫീസും മടക്കി നൽകണമെന്നാണ് ഉത്തരവിൽ പറയുന്നത്.

പ്രവേശന നടപടികൾ അവസാനിച്ച ശേഷം ടിസി വാങ്ങുന്നവർക്ക് ട്യൂഷൻ ഫീസ് മടക്കി നൽകേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ നിയമം. തിരുവനന്തപുരം എൽ ബി എസ് കോളേജിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥിനിക്ക് ബാർട്ടൻ ഹിൽ ഗവ.എഞ്ചിനീയറിംഗ് കോളേജിൽ സ്‌പോട്ട് അഡ്മിഷൻ വഴി പ്രവേശനം ലഭിച്ചപ്പോൾ ട്യൂഷൻ ഫീസായി അടച്ച 35000 രൂപ മടക്കി നൽകില്ലെന്ന എൽ.ബി.എസ് കോളേജിന്റെ നിലപാട് ചോദ്യം ചെയ്ത് സമർപ്പിച്ച പരാതിയിലാണ് ട്യൂഷൻ ഫീസ് മടക്കി നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടത്.