വിസ്മയ കേസ്: കേരളം കാത്തിരുന്ന വിധിയുടെ വിശദാംശങ്ങള്‍ ഇങ്ങനെ

കൊല്ലം: വിസ്മയക്കേസ് പ്രതി കിരണ്‍ കുമാറിന് 10 വര്‍ഷം തടവാണ് കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. മൂന്ന് വകുപ്പുകളിലായി 25 വര്‍ഷം ശിക്ഷയാണ് കോടതി വിധിച്ചത്. സ്ത്രീധന മരണം, ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങള്‍ പ്രകാരവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരവുമാണു കിരണ്‍കുമാര്‍ (31) കുറ്റക്കാരനാണെന്ന് ഒന്നാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍.സുജിത്ത് വിധിച്ചത്. പിഴയില്‍ രണ്ടുലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നും. ജീവപര്യന്തം നല്‍കണമെന്നാണു പ്രോസിക്യൂഷന്‍ വാദിച്ചത് എന്നാല്‍, പ്രതിയുടെ പ്രായവും സ്ഥിരം കുറ്റവാളിയല്ല എന്നതും പരിഗണിച്ച് ശിക്ഷ പരമാവധി കുറയ്ക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം.

ശിക്ഷയുടെ വിശദാംശങ്ങള്‍ ഇങ്ങനെ

സ്ത്രീധന മരണം (ഐപിസി 304എ) 10 വര്‍ഷം കഠിന തടവ്,ആത്മഹത്യാ പ്രേരണ (306) 6 വര്‍ഷം കഠിന തടവ്, 2 ലക്ഷം രൂപ പിഴ. പിഴയടച്ചില്ലെങ്കില്‍ 6 മാസം കൂടി തടവ്,സ്ത്രീധന പീഡനം (498എ) 2 വര്‍ഷം കഠിന തടവ്, 50,000 രൂപ പിഴ. പിഴയടച്ചില്ലെങ്കില്‍ 3 മാസം കൂടി തടവ്,സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പ് 3 (സ്ത്രീധനം ആവശ്യപ്പെടല്‍) 6 വര്‍ഷം കഠിന തടവ്, 10 ലക്ഷം പിഴ. പിഴ അടച്ചില്ലെങ്കില്‍ 18 മാസം കൂടി തടവ്,സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പ് 4 (സ്ത്രീധനം വാങ്ങല്‍) 1 വര്‍ഷം കഠിന തടവ്, 5000 രൂപ പിഴ. പിഴ അടച്ചില്ലെങ്കില്‍ 15 ദിവസം കൂടി തടവ്

അതേസമയം, ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നും, 12,55,000 ലക്ഷം രൂപ പിഴയായി അടയ്ക്കണമെന്നും കോടതി വ്യക്തമാക്കി. ഇന്ന് രാവിലെ 11 മണിയോടെയാണ് കോടതി നടപടികള്‍ ആരംഭിച്ചത്. ഇതൊരു വ്യക്തിക്കെതിരെയുള്ള കേസല്ല. സ്ത്രീധനമെന്ന സാമൂഹികവിപത്തിനെതിരേയുള്ള കേസാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. സ്ത്രീധനം വാങ്ങിയ പ്രതി ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ കൂടിയാണ്. സ്ത്രീധനത്തിന് വേണ്ടി മാത്രമാണ് പ്രതി ഭാര്യയെ ഉപദ്രവിച്ചത്. വിസ്മയയുടെ ആത്മഹത്യ കൊലപാതകത്തിന് തുല്യമാണെന്നും അതിനാല്‍ ശിക്ഷാവിധി മാതൃകാപരമാകണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. സ്ത്രീധനപീഡനം (ഐ.പി.സി. 304ബി), ആത്മഹത്യാപ്രേരണ (306), ഗാര്‍ഹികപീഡനം (498 എ) എന്നീ കുറ്റങ്ങള്‍ നേരത്തെ പ്രതിക്കെതിരേ തെളിഞ്ഞിരുന്നു. കൊല്ലം പോരുവഴിയിലെ ഭര്‍ത്തൃവീട്ടില്‍ കഴിഞ്ഞ ജൂണ്‍ 21-നാണ് വിസ്മയയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനംചെയ്ത സ്വര്‍ണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്ന് വിസ്മയ ജീവനൊടുക്കിയെന്നാണ് കേസ്.