വിദ്വേഷ പ്രസംഗം; പി സി ജോർജിനെതിരെ വീണ്ടും കേസ്

കൊച്ചി: മുൻ എംഎൽഎ പി സി ജോർജിനെതിരെ വീണ്ടും കേസ്. വിദ്വേഷ പ്രസംഗം നടത്തിയതിനാണ് പാലാരിവട്ടം പൊലീസ് പി സി ജോർജിനെതിരെ കേസെടുത്തത്. 153 എ, 295 വകുപ്പുകളാണ് ചുമത്തിയാണ് പി സി ജോർജിനെതിരെ കേസെടുത്തത്. അതേസമയം, പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ അപേക്ഷ നാളെ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും.

മതവിദ്വേഷ പ്രസംഗം നടത്തിയതിന് നേരത്തെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് പി ജോർജിനെ അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ ഫോർട്ട് പൊലീസാണ് പി സി ജോർജിനെ അറസ്റ്റ് ചെയ്ത് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. കോടതിയിൽ നിന്നും പി സി ജോർജിന് ജാമ്യം ലഭിച്ചിരുന്നു.

എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്തതെന്ന് പൂർണമായി പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞില്ലെന്നും, പ്രോസിക്യൂഷന്റെ വാദം കേൾക്കാതെ ജാമ്യം അനുവദിക്കാമെന്ന് മുൻ ഉത്തരവുകളുണ്ടെന്നും കോടതി ജാമ്യ റിപ്പോർട്ടിൽ അറിയിച്ചിരുന്നു. കേസിനാസ്പദമായ പരമാർശങ്ങളിൽ താൻ ഉറച്ചു നിൽക്കുന്നുവെന്ന് ജാമ്യം അനുവദിച്ചതിന് പിന്നാലെ അദ്ദേഹം അറിയിച്ചിരുന്നു.