ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കാന്‍ അധികാരമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂദല്‍ഹി: രാജ്യത്ത്‌ ന്യൂനപക്ഷ പദവി നല്‍കാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്നും, സംസ്ഥാന സര്‍ക്കാരുകളുമായും ബന്ധപ്പെട്ട വകുപ്പുകളുമായും വിപുലമായ കൂടിയാലോചനകള്‍ക്ക്’ ശേഷം മാത്രമേ ഇക്കാര്യത്തില്‍ ഒരു നിലപാട് സ്വീകരിക്കാന്‍ കഴിയൂവെന്നും വ്യക്തമാക്കി കേന്ദ്രം. ജനസംഖ്യപരമായി എണ്ണത്തില്‍ കുറവുള്ള സംസ്ഥാനങ്ങളിലെ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ന്യൂനപക്ഷ പദവി നല്‍കുന്നതിന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെടണമെന്ന മുന്‍ സത്യവാങ്മൂലത്തെ മറികടന്നാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്. മന്ത്രിതല ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് മുന്‍ സത്യവാങ്മൂലത്തെ അസാധുവാക്കി പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ തീരുമാനിച്ചതെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

അത്സമയം, ഹിന്ദുമതം, ബഹായിസം, ജൂതമതം എന്നിവയ്ക്ക് മിസോറാം, കശ്മീര്‍, നാഗാലാന്‍ഡ്, മേഘാലയ, അരുണാചല്‍ പ്രദേശ്, പഞ്ചാബ്, മണിപ്പൂര്‍, ലഡാക്ക്, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളില്‍ ന്യൂനപക്ഷ പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് അശ്വിനി ഉപാധ്യായ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് എതിര്‍ സത്യവാങ്മൂലം. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ആക്ട് 1992, നാഷണല്‍ കമ്മീഷന്‍ ഫോര്‍ മൈനോറിറ്റി എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആക്ട് 2004 എന്നിവ നടപ്പാക്കാനുള്ള പാര്‍ലമെന്റിന്റെ യോഗ്യതയെയും ന്യൂനപക്ഷങ്ങളെ അറിയിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ അധികാരത്തിനെതിരെയും പൊതുതാല്‍പര്യ ഹര്‍ജിയില്‍ ചോദ്യം ഉയര്‍ന്നിരുന്നു.

ന്യൂനപക്ഷമായ സംസ്ഥാനങ്ങളിലെ ഹിന്ദുക്കളെ ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന് ആര്‍ട്ടിക്കിള്‍ 29 & 30 ന്റെ ആവശ്യങ്ങള്‍ക്കായി ന്യൂനപക്ഷങ്ങളായി അറിയിക്കാമെന്ന് മാര്‍ച്ച് 28 ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍, മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ന്യൂനപക്ഷങ്ങളെ അറിയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുള്ളതിനാല്‍, നിര്‍ദ്ദിഷ്ട സംസ്ഥാനങ്ങളിലെ ‘യഥാര്‍ത്ഥ ന്യൂനപക്ഷങ്ങള്‍ക്ക്’ ന്യൂനപക്ഷ അവകാശങ്ങളുടെ സംരക്ഷണം നിഷേധിക്കപ്പെടുന്നു എന്ന ഹര്‍ജിക്കാരന്റെ വാദം അംഗീകരിക്കാനാവില്ലെന്ന് മുന്‍ സത്യവാങ്മൂലത്തില്‍ കേന്ദ്രം നേരത്തെ വാദിച്ചിരുന്നു.