ശ്രീലങ്കക്ക് പിന്നാലെ നേപ്പാളും; സാമ്പത്തിക പ്രതിസന്ധിയില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി രാജ്യം

ന്യൂഡല്‍ഹി: വിദേശ നാണ്യ കരുതല്‍ ശേഖരം ഇടിഞ്ഞതിനെ തുടര്‍ന്ന് ശ്രീലങ്കക്ക് പിന്നാലെ സാമ്പത്തിക പ്രതിസന്ധിയില്‍ കൂപ്പുകുത്തി നേപ്പാളും. ഇതിനെ തുടര്‍ന്ന് നിലവില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് നേപ്പാള്‍ ഗവണ്മെന്റ്. രാജ്യത്തേക്ക് കാറുകളും മദ്യവും പുകയില ഉല്‍പ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നത് വിലക്കിയാണ് ഉത്തരവിട്ടിരിക്കുന്നത്. ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ കാറുകള്‍, മദ്യം, പുകയില തുടങ്ങിയവ ആഡംബര വസ്തുക്കളുടെ ഇറക്കുമതിക്ക് നിരോധനമേര്‍പ്പെടുത്തി നേപ്പാളിലെ വാണിജ്യ കാര്യ മന്ത്രാലയം ഉത്തരവിട്ടു.

അതേസമയം, വിദേശനാണ്യം അവശ്യ സാധനങ്ങളുടെ ഇറക്കുമതിക്ക് വേണ്ടി മാത്രം ചിലവഴിക്കാനാണ് ഈ നിലയില്‍ വിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. കളിപ്പാട്ടങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയവയുടെ ഇറക്കുമതിക്കും വിലക്കുണ്ട്. ഇന്ത്യയില്‍ നിന്ന് പൂര്‍ണമായും ഇറക്കുമതി ചെയ്യേണ്ട ഇന്ധനത്തിന്റെ വിലയില്‍ കാര്യമായ വര്‍ധനയുണ്ടായതും നേപ്പാളിന് വെല്ലുവിളിയായി.

കല്‍ക്കരി ക്ഷാമത്തിന്റെ പേരില്‍ ഇന്ത്യയില്‍ നിന്ന് വേണ്ടത്ര വൈദ്യുതി കിട്ടാതെയാതോടെ വ്യവസായ മേഖലയില്‍ പവര്‍ കട്ട് ഏര്‍പ്പെടുത്താനും നേപ്പാള്‍ ആലോചിക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് അനുവദിച്ച് കിട്ടുന്നത് 300 മെഗാവാട്ട് വൈദ്യുതിയാണ്. എന്നാല്‍, നേപ്പാളില്‍ 400 മെഗാവാട്ട് വൈദ്യുതിയാണ് പ്രതിദിനം വേണ്ടത്. കൊവിഡ് കുറഞ്ഞതോടെ ടൂറിസം മേഖല മെച്ചപ്പെടുമെന്നും, അതിലൂടെ പ്രതിസന്ധിയെ തരണം ചെയ്യാമെന്നുമാണ് നേപ്പാള്‍ ഭരണകൂടത്തിന്റെ പ്രതീക്ഷ.