അനന്തപുരി ഹിന്ദു സമ്മേളനം ഏപ്രില്‍ 27ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും; മുഖ്യാതിഥിയായി വിവേക് അഗ്നിഹോത്രി

തിരുവനന്തപുരം: സ്വാമി സത്യാനന്ദ സരസ്വതി തുടങ്ങി വെച്ച അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഒമ്പതാമത് സമ്മേളന ഏപ്രില്‍ 27 മുതല്‍ മേയ് 01 വരെ തിരുവനന്തപുരം സൗത്ത്ഫോര്‍ട്ട് പ്രിയദര്‍ശിനി ക്യാമ്പസില്‍ നടക്കും. ഹിന്ദുധര്‍മ പരിഷത്ത് ആണ് സംഘടിപ്പിക്കുന്നത്. 27ന് വൈകുന്നേരം 5.30 ന് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം നിര്‍വഹിക്കും. പ്രശസ്ത സിനിമ സംവിധായകന്‍ വിവേക് രജ്ഞന്‍ അഗ്നിഹോത്രിയാണ് മുഖ്യാതിഥി. സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും. കുമ്മനം രാജശേഖരന്‍, ഒ.രാജഗോപാല്‍, എം ഗോപാല്‍, ചെങ്കല്‍ രാജശേഖരന്‍ നായര്‍ എന്നിവര്‍ പ്രസംഗിക്കും.

തുടര്‍ന്ന് ഏപ്രില്‍ 28ന് രണ്ടാംദിന സമ്മേളനം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും. വിശ്വഹിന്ദു പരിഷത് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്ബി, മേജര്‍ സുരേന്ദ്ര പൂനിയ, മാധ്യമ പ്രവര്‍ത്തകന്‍ രാജേഷ്പിള്ള എന്നിവര്‍ പങ്കെടുക്കും. മൂന്നാംദിനമായ 29ന് ചേരുന്ന പരിപാടി മുന്‍ എംഎല്‍എ പിസി ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ബിജെപി വക്താവ് സന്ദീപ് വചസ്പതി, മാധ്യമ പ്രവര്‍ത്തകന്‍ വടയാര്‍ സുനില്‍, അഡ്വ. കൃഷ്ണരാജ് എന്നിവര്‍ സംസാരിക്കും. ഏപ്രില്‍ 30ന് വൈകുന്നേരം 5.30ന് ചേരുന്ന സമ്മേളനനം കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. ജനം ടിവി ചീഫ് എഡിറ്റര്‍ ജികെ സുരേഷ്ബാബു, സന്ദീപ് വാര്യര്‍, ശങ്കു.ടി.ദാസ് എന്നിവര്‍ സംസാരിക്കും. മേയ് ഒന്നിന് വൈകു. 5.30 ന് ചേരുന്ന സമാപന സമ്മേളനം ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വല്‍സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തിന്റെ രണ്ടാംദിനം മുതല്‍ നാലുദിവസം 16 സെഷനുകളായി സെമിനാര്‍ നടക്കും.

ശിവഗിരി മഠം, ചിന്മയമിഷന്‍, മാതാ അമൃതാന്ദമയി മഠം, ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേന്‍, സംബോധ് ഫൗണ്ടേന്‍, ശാന്തിഗിരി ആശ്രമം, ശ്രീ ശുഭാനന്ദാശ്രമം തുടങ്ങിയ ആശ്രമങ്ങളുടേയും വിവിധ സമൂദായ സംഘടനകളുടേയും സ്ഥാപനങ്ങളുടേയും പിന്തുണയോടെയാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.